തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെപി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം.
കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുക ആണെന്നും അനില്‍ കുമാര്‍ വിശദീകരിച്ചു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.
ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്‌ഥാനവും നല്‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിട്ട അനിൽ കുമാർ സിപിഐ എമ്മിലേക്ക് പോകുന്നതായി അറിയിച്ചു. സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അനിൽകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എവി ഗോപിനാഥിനും പിഎസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ. അഞ്ച് വർഷം യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ടായി അനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2006ലും 2011ലും നിയമസഭയിലേക്ക് മൽസരിച്ച് പരാജയപ്പെട്ടിരുന്നു.
National News: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മഴ തുടരുമെന്ന് മുന്നറിയിപ്പ്