തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ധൂർത്തടിക്കുകയാണ്. ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്‌ഥയാണ്. എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇക്കണക്കിന് പോയാൽ ശമ്പളം കൊടുക്കാൻ പോലും ഉള്ള പണം സർക്കാരിന്റെ പക്കലുണ്ടാകില്ല. ആയിരകണക്കിന് കോടി രൂപയുടെ നികുതി പിരിച്ചെടുക്കാൻ ഉണ്ട് .
അതുപോലും നേരെ ചൊവ്വേ നടത്താൻ സർക്കാരിന് ആകുന്നില്ല. ധനവകുപ്പ് നിഷ്‌ക്രിയമാണ്. സാമ്പത്തിക മാന്ദ്യം മറികടക്കാൻ എന്താണ് ചെയ്‌തിട്ടുള്ളതെന്ന് സർക്കാർ വ്യക്‌തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. വൈദ്യുതി ചാർജ് വധിപ്പിക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ല. വൈദ്യുതി ചാർജ് വർധന പ്രതിഷേധാർഹമാണ്.
വൈദ്യുതി ബോർഡിലെ അഴിമതിയും കെടുകാര്യസ്‌ഥതയുമാണ് ചാർജ് വർധനക്ക് കാരണമായതെന്ന് വിഡി സതീശൻ പറഞ്ഞു. ജനത്തിന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്‌തത്. കടുത്ത സാമ്പത്തിക ബാധ്യതയിലൂടെ പോകുന്ന ജനത്തിന് ഇത് താങ്ങാൻ പറ്റുന്നതിലധികമാണ്. ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്കാണ് ജനങ്ങൾ പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
Read Also: തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പിട്ട് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ