ന്യൂയോർക്ക്: തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ വ്യാപകമായ പശ്‌ചാത്തലത്തില്‍ ചരിത്ര തീരുമാനവുമായി യുഎസ്. തോക്ക് നിയന്ത്രണ ബില്ലില്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഒപ്പുവെച്ചു. 21 വയസില്‍ താഴെയുള്ളവര്‍ക്ക് തോക്ക് വാങ്ങാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍. 50 ഡെമോക്രാറ്റിക് സെനറ്റര്‍മാരുടെയും 15 റിപ്പബ്ളിക്കന്‍ അംഗങ്ങളുടെയും പിന്തുണയോടെ സെനറ്റില്‍ പാസായ ബില്ലിലാണ് ബൈഡന്‍ ഒപ്പിട്ടത്. ഏറ്റവുമൊടുവില്‍ 1994ലാണ് തോക്കുനിയന്ത്രണ നിയമം അമേരിക്കയില്‍ പാസായത്.
വിദ്യാലയങ്ങളിലും മറ്റും ഇത്തരം കൂട്ടക്കൊല ഒഴിവാക്കാനുള്ള സുരക്ഷാപദ്ധതികളും ബില്ലില്‍ വ്യവസ്‌ഥ ചെയ്യുന്നു. 21 വയസിന് താഴെയുള്ള തോക്കുവാങ്ങുന്നവരുടെ ജീവിത ശൈലി പരിശോധിക്കണമെന്നും മാനസിക വൈകല്യമുള്ളവരില്‍ നിന്നും സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്നവരില്‍ നിന്നും തോക്കുകള്‍ പിടിച്ചു വാങ്ങുന്നതിനുള്ള വ്യവസ്‌ഥകളുമാണ് ബില്ലിലുള്ളത്. ഗാര്‍ഹിക പീഡന കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തോക്ക് വില്‍ക്കാനാകില്ല. ഇതിനിടെ ബില്ലിനെ എതിര്‍ത്ത് ദേശീയ റൈഫിള്‍ അസോസിയേഷനും യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങളും രംഗത്തെത്തിയിരുന്നു.
ടെക്‌സാസിലെ എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 19 വിദ്യാർഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ടെക്‌സാസ് വെടിവെപ്പിന് ശേഷവും നിരവധി സമാന സംഭവങ്ങള്‍ രാജ്യത്തുണ്ടായി. ഇതിന്റെ പശ്‌ചാത്തലത്തിലാണ് തോക്ക് നിയന്ത്രിക്കണമെന്ന ആവശ്യം ശക്‌തമായത്.
ബില്ലില്‍ ഒപ്പിട്ടതിന് പിന്നാലെ ജീവനുകള്‍ സംരക്ഷിക്കപ്പെടുമെന്നായിരുന്നു ജോ ബൈഡന്റെ ആദ്യ പ്രതികരണം. വെടിവെപ്പില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടു, ഇന്ന് അത് ചെയ്‌തുവെന്നും ബൈഡന്‍ പറഞ്ഞു. യൂറോപ്പില്‍ നടക്കുന്ന ഉച്ചകോടിക്കായി പുറപ്പെടും മുമ്പാണ് വൈറ്റ്ഹൗസില്‍ വെച്ച് ബൈഡന്റെ പ്രതികരണം.
Read Also: നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിവിധ വിഷയങ്ങൾ ചർച്ചയാകും