തിരുവനന്തപുരം: സംസ്‌ഥാനത്ത് സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ചർച്ചയാകും. വിമാനത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും അറസ്‌റ്റും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഇടതുപക്ഷത്തിന്റെ ശ്രമം.
രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവർത്തകർ ജീവനക്കാരൻ അഗസ്‌റ്റിനെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ രാഹുൽ ഗാന്ധിക്ക് സമർപ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാർ മാതൃകയിൽ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചുവെന്നും ആരോപിക്കുന്നു.
വയനാട് നടന്ന വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച സംഭവം ഇടതുപക്ഷം ചർച്ചയാക്കിയേക്കും. രാഹുൽ ഗാന്ധിയുടെ ഓഫിസിൽ ആക്രമണം നടന്ന ശേഷം ഓൺലൈനിൽ വന്ന ദൃശ്യങ്ങളിലെല്ലാം ഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് വിഡി സതീശൻ പൊട്ടിത്തെറിച്ചത്.
Read Also: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി-20 പരമ്പര; ഇന്ത്യയ്‌ക്ക് ഇന്ന് നിർണായകം