ന്യൂഡെൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം മൽസരം ഇന്ന്. വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കുമെന്നതിനാല്‍ ആവേശകരമായ മൽസരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെംഗളൂരുവില്‍ രാത്രി 7 മണിക്കാണ് മൽസരം ആരംഭിക്കുക. ആദ്യത്തെ രണ്ട് മൽസരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ ശക്‌തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
ബൗളിംഗ് നിരയില്‍ പരിചയ സമ്പന്നരെ ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യ പരമ്പരയ്‌ക്ക് തുടക്കമിട്ടത്. ആദ്യ രണ്ട് മൽസരങ്ങളില്‍ ബൗളര്‍മാര്‍ നിറം മങ്ങിയെങ്കിലും അവസാന മൽസരങ്ങളില്‍ ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ബാറ്റ്‌സ്‌മാന്‍മാരുടെ പ്രകടനം മാത്രമാണ് ഇന്ത്യയ്‌ക്ക് തലവേദനയാകുന്നത്. ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ഇനിയും യഥാർഥ ഫോമിലേയ്‌ക്ക് ഉയര്‍ന്നിട്ടില്ല.
മധ്യനിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അവസാന മൽസരത്തില്‍ ദിനേശ് കാര്‍ത്തിക് തന്റെ ടി-20 കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ ഫോം ആവർത്തിച്ചാൽ പരമ്പര നേട്ടം ഇന്ത്യക്ക് വിദൂരമല്ല.
Read Also: തെളിവുകളില്ല; കരുവന്നൂർ ബാങ്കിലെ സസ്‌പെൻഷൻ നടപടികൾ പിൻവലിച്ചു