ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ സ്വാതന്ത്ര ദിന പരേഡിലേക്ക് നിറയൊഴിച്ച പ്രതി റോബര്‍ട്ട് ക്രിമോക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ്. വെടിവെപ്പിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് 47 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കില്‍ സ്വാതന്ത്ര്യ ദിന പരേഡിനിടെയാണ് 22കാരനായ റോബര്‍ട്ട് ക്രിമോ വെടിയുതിര്‍ത്തത്. ഇയാൾ പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളില്‍ നിന്ന് വെടിവെച്ചെന്നാണ് പോലീസ് നിഗമനം.
പ്രതിക്കെതിരെ കുറ്റം തെളിഞ്ഞാല്‍ പരോള്‍ ഇല്ലാത്ത ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കും. ഇതുകൂടാതെ 12ഓളം മറ്റ് ചാര്‍ജുകളും ഇയാള്‍ക്കെതിരെ ചുമത്താന്‍ സാധ്യതയുണ്ടെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി വ്യക്‌തമാക്കി.
സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനും നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയിരിന്നു. പരേഡ് നടന്നുകൊണ്ടിരിക്കെ പെട്ടെന്നാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിനെ തുടർന്ന് ഹൈലന്റ് പാര്‍ക്ക് നഗരത്തിന് അയല്‍ പ്രദേശങ്ങളില്‍ പരേഡ് നിര്‍ത്തി വെച്ചിരുന്നു.
Most Read: സജി ചെറിയാൻ രാജി വയ്‌ക്കുംവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം