കാസർഗോഡ്: അടച്ചുറപ്പുള്ള വീടെന്ന നിത്യയുടെ സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. ഒരു നാട് ഒന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ നിത്യയുടെ സ്വപ്‌ന സാഫല്യത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നു. അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ് നിത്യ. 2018-19 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ നിത്യ മികച്ച വിജയം നേടിയിരുന്നു.
എന്നാൽ, സർട്ടിഫിക്കറ്റ് സൂക്ഷിക്കാൻ പോലും സൗകര്യമില്ലാത്ത കൊച്ചു കൂരയിലായിരുന്നു നിത്യയും കുടുംബവും കഴിഞ്ഞിരുന്നത്. പഠന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി അധ്യാപകർ നിത്യയുടെ വീട്ടിലെത്തിയപ്പോഴാണ് നിത്യയുടെ ജീവിത സാഹചര്യം ബോധ്യപ്പെട്ടത്.
തുടർന്ന് നാട്ടിലും വിദേശത്തുമുള്ള നല്ലവരായ വ്യക്‌തികളുടെ സഹായത്തോടെ ബല്ലാ ഈസ്‌റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും കൂട്ടുകാരും ഒത്തുചേർന്ന് നിത്യക്ക് വീടൊരുക്കി നൽകുകയായിരുന്നു.
ഒന്നരവർഷം കൊണ്ടാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. വീടിന്റെ താക്കോൽ വെള്ളിയാഴ്‌ച രാവിലെ നടന്ന ചടങ്ങിൽ അമ്പലത്തറ സ്‌കൂൾ പ്രഥമാധ്യാപകൻ കെ വേണുഗോപാലൻ നിത്യക്കും കുടുംബത്തിനും കൈമാറി.
സ്‌നേഹഭവനം നിർമാണ കമ്മിറ്റി ചെയർമാൻ നാരായണൻ അമ്പലത്തറ, കൺവീനർ രാജേന്ദ്രൻ മീങ്ങോത്ത്, പഞ്ചായത്തംഗം സികെ സബിത, രാജേഷ് സ്‌കറിയ, ബഷീർ വെള്ളിക്കോത്ത്, എൻ പവിത്രൻ, വി കൃഷ്‌ണൻ, മജീദ് അമ്പലത്തറ, ഹമീദ് പാറപ്പള്ളി, ഹസൈനാർ കുണ്ടടുക്കം തുടങ്ങിയവർ സംസാരിച്ചു.
Malabar News: വെളിയങ്കോട്ടും മാറഞ്ചേരിയും ആധുനിക സ്‌റ്റേഡിയങ്ങൾ വരുന്നു