ജനീവ: കോവിഡ് വാക്‌സിന്റെ അധിക ഡോസുകൾ നൽകാനുള്ള സമ്പന്ന രാജ്യങ്ങളുടെ നീക്കത്തിനെതിരെ വീണ്ടും ലോകാരോഗ്യ സംഘടന. ഇത്തരം നടപടികൾ വാക്‌സിൻ അസമത്വം വർധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റയ്‌ക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും സംഘടന മേധാവി ടെഡ്രോസ് അഥാനം വ്യക്‌തമാക്കി.
ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസുകളും അധിക ഡോസുകളും നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡബ്‌ള്യൂഎച്ച്ഒയുടെ ഇടപെടല്‍. രണ്ട് ഡോസ് സ്വീകരിച്ചവർക്ക് അധിക ഡോസ് നൽകുന്നതിന് പകരം, ദരിദ്ര രാഷ്‌ട്രങ്ങളിലെ രോഗ സാധ്യതയുള്ള ജനങ്ങൾക്ക് വാക്‌സിൻ നൽകാനാണ് ശ്രമിക്കേണ്ടതെന്ന് ടെഡ്രോസ് അഥാനം ചൂണ്ടിക്കാട്ടി.
ധാരാളം വാക്‌സിൻ വാങ്ങിക്കൂട്ടിയ സമ്പന്ന രാജ്യങ്ങൾ തന്നെ വീണ്ടും വാക്‌സിൻ വാങ്ങുമ്പോള്‍ ദരിദ്ര രാഷ്‌ട്രങ്ങൾക്ക് കിട്ടാതാകും. ഇത് വൈറസിന് വ്യാപിക്കാനും ജനിതകമാറ്റം വരുത്താനും ആവശ്യമായ സമയം നൽകലാണ്. അപ്പോള്‍ മഹാമാരി കൂടുതൽ കാലം നീണ്ടുനിൽക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്പന്ന രാജ്യങ്ങളിലെ 67 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിൻ ലഭ്യമായതായാണ് കണക്കുകള്‍ പറയുന്നത്. ദരിദ്ര രാജ്യങ്ങളിൽ 10 ശതമാനത്തിലും താഴെ മാത്രമാണ് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നാലിൽ മൂന്ന് ആരോഗ്യപ്രവർത്തകരും വാക്‌സിൻ ലഭിക്കാതെയാണ് കോവിഡിനെതിരെ പോരാടുന്നതെന്നും ഡബ്‌ള്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഒമൈക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പടെ ബൂസ്‌റ്റര്‍ ഡോസുകള്‍ വിതരണം ചെയ്‌തു തുടങ്ങി. നാലാം ഡോസ് വാക്‌സിൻ നൽകാനൊരുങ്ങുകയാണ് ഇസ്രായേല്‍.
Entertainment News: മധുരമൂറും പ്രണയ കഥയുമായി ‘മധുരം; ഹൃദയംതൊട്ട് പുതിയ ട്രെയ്‌ലറും