ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി എത്തിയതായിരുന്നു റോൺ സ്വീഡൻ എന്ന 75കാരൻ. വിശദമായ പരിശോധനയ്‌ക്ക് ശേഷം ഡോക്‌ടർമാരുടെ രോഗനിർണയം കേട്ട് സ്വീഡൻ ഞെട്ടി. ‘തന്റെ ശ്വാസകോശത്തിൽ ഒരു പയറുചെടി വളരുന്നുണ്ടത്രേ’. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും എക്‌സ് റേ കണ്ടപ്പോൾ സ്വീഡന് കാര്യം ബോധ്യമായി.
സംഭവം കുറച്ച് വർഷങ്ങൾക്ക് മുൻപാണ് നടക്കുന്നത്. ഏറെ നാളുകളായി ശ്വാസതടസം നേരിടുകയായിരുന്നു സ്വീഡൻ. ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് ആരോഗ്യനില മോശമാകാൻ തുടങ്ങി. ഒരു ദിവസം നിർത്താതെ ചുമച്ചതിനെ തുടർന്ന് ആംബുലൻസ് വിളിച്ച് അദ്ദേഹം ആശുപത്രിയിൽ എത്തി. പ്രാഥമിക പരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഡോക്‌ടർമാർ എക്‌സ് റേ എടുത്തു.
എക്‌സ് റേയിൽ സ്വീഡന്റെ ശ്വാസകോശത്തിൽ ചെറിയൊരു പാട് പോലെ എന്തോ ഒന്ന് ശ്രദ്ധയിൽ പെട്ടു. ഇതോടെ തനിക്ക് ക്യാൻസർ ആണെന്ന് സ്വീഡൻ ഉറപ്പിച്ചു. തുടർന്ന്, അർബുദ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. പിന്നീട് നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് ഡോക്‌ടർമാരെ പോലും അമ്പരപ്പിച്ച സംഭവം പിടികിട്ടിയത്. സ്വീഡന്റെ ശ്വാസകോശത്തിൽ ഒരു പയറുചെടി വളർന്നിരിക്കുന്നു.
സ്വീഡൻ കഴിച്ച പയർ അന്നനാളത്തിൽ എത്താതെ മറ്റേതെങ്കിലും വിധത്തിൽ ശ്വാസകോശത്തിൽ എത്തിപ്പെട്ടതാകാം എന്നാണ് ഡോക്‌ടർമാരുടെ നിഗമനം. ഇത് എങ്ങനെ സംഭവിച്ചതായാലും, ശ്വാസകോശത്തിനുള്ളിൽ അത് മുളച്ചു പൊന്തിയതായി അവർ കണ്ടെത്തി. അതേസമയം, ഒരു ചെടിയ്‌ക്ക് വളരണമെങ്കിൽ, ഈർപ്പം, സൂര്യപ്രകാശം എന്നിവ ആവശ്യമാണ്. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ ശ്വാസകോശത്തിനുള്ളിൽ അത് മുളച്ചത് എന്നൊരു സംശയം ഉയർന്നിരുന്നു.
സ്വീഡന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയ ചെടി യഥാർഥത്തിൽ വെറുമൊരു നാമ്പ് മാത്രമായിരുന്നു. സാധാരണയായി ഒരു പയർ വിത്ത് മുളയ്‌ക്കുന്നത് മണ്ണിനടിയിലാണ്. ചെടി ഉപരിതലത്തിൽ എത്തുന്നതുവരെ വളരാൻ ആവശ്യമായ ഊർജം അതിന്റെ വിത്തിൽ സംഭരിച്ചിരിക്കും. പക്ഷേ, മണ്ണിന്റെ ഉപരിതലത്തിലെത്തുമ്പോൾ മാത്രമാണ് സൂര്യന്റെ കിരണങ്ങളേറ്റ് പ്രകാശസംശ്‌ളേഷണത്തിന് വിധേയമാകുന്നത്. എന്നാൽ അതുവരെ ചെടിക്ക് വളരാൻ നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല.
ശ്വാസകോശത്തിനുള്ളിലെ ഊഷ്‌മളവും ഈർപ്പമുള്ളതുമായ അവസ്‌ഥ പയറുചെടിയുടെ വളർച്ചയ്‌ക്ക് അനുയോജ്യമായി മാറി. അതായിരുന്നു സ്വീഡന്റെ ശ്വാസകോശ പ്രശ്‌നങ്ങളുടെ മൂലകാരണം. ഒരു തൊറാസിക് സർജൻ ഒടുവിൽ ശസ്‌ത്രക്രിയയിലൂടെയാണ് സ്വീഡന്റെ ശ്വാസകോശത്തിൽ നിന്ന് അത് നീക്കം ചെയ്‌തത്. ഏകദേശം അര ഇഞ്ചോളം നീളമുണ്ടായിരുന്നു പയർ ചെടിയ്‌ക്ക്. ഇതിന് ശേഷമാണ് സ്വീഡൻ തന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
Also Read: ആര്യവേപ്പുണ്ടോ? മുടികൊഴിച്ചിലും താരനും പമ്പ കടക്കും