തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സഭ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ചേര്‍ന്ന യുഡിഎഫ് പാർലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു.
പിന്നീട് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോട് ക്ഷുഭിതനായാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവർണറും കബളിപ്പിച്ചെന്നും സർക്കാരിന്റെ നിയമവിരുദ്ധ നടപടികൾക്ക് ഗവർണറുടെ ഒത്താശയുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.
അവസാന മണിക്കൂറിൽ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്. അസാധാരണ സാഹചര്യത്തെ ഗവർണർ മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിച്ചു കൊണ്ടാണ് സർക്കാർ മറികടന്നത്. ഇതിന് പിന്നാലെ സർക്കാരും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലാണെന്ന ആരോപണം പ്രതിപക്ഷം ശക്‌തമാക്കിയിരുന്നു.
ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം സഭ രണ്ട് ദിവസത്തെ അവധിക്ക് പിരിയും. ശേഷം തിങ്കളാഴ്‌ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് അനുശോചനം അർപ്പിച്ച് സഭ അന്നേക്ക് പിരിയും.
ഫെബ്രുവരി 22, 23, 24 തീയതികളിൽ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള ചർച്ച നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. തുടർന്ന് മാർച്ച് 11ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. 14, 15, 16 തീയതികളിൽ ബജറ്റിലുള്ള പൊതുചർച്ച നടക്കും. 22നാണ് വോട്ട് ഓൺ അക്കൗണ്ട്. നടപടികൾ പൂർത്തിയാക്കി 23ന് സഭ പിരിയും.
Most Read: സഹകരണ സംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് ചട്ടങ്ങൾ പാലിക്കാതെ