തൃശൂർ: പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതി ഉന്നയിച്ച തൃശൂർ മേയര്‍ എംകെ വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സംഭവം.
മാസ്‌റ്റർ പ്ളാൻ ചര്‍ച്ചക്കിടെ പ്രതിഷേധിച്ച് രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മേയറെ വളയുകയും സല്യൂട്ട് നൽകി പരിഹസിക്കുകയും ആയിരുന്നു. എന്നാല്‍ ഇതുകണ്ട മേയര്‍ തിരിച്ചും സല്യൂട്ട് അടിക്കുകയാണ് ചെയ്‌തത്. തിരിച്ച് മൂന്ന് വട്ടം മേയറും സല്യൂട്ട് ചെയ്‌തു. ഒരു സല്യൂട്ട് നേരെയും ഒരു സല്യൂട്ട് ഹാളിന്റെ ഇടതുവശത്തേക്കും അടുത്ത സല്യൂട്ട് വലതു വശത്തേക്കുമാണ് മേയര്‍ നല്‍കിയത്.
ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നായിരുന്നു മേയറുടെ പരാതി. തന്നെ പോലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറോടും സ്‌ഥലം എംഎൽഎയോടും പരാതിപ്പെട്ടിരുന്നതായി എംകെ വർഗീസ് പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയ മേയർ ഇക്കാര്യത്തിൽ ആവശ്യമായ ഉത്തരവിറക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. പല തവണ പരാതി നല്‍കിയിട്ടും പോലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
എംകെ വർഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയർ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പേൾ പല പോലീസുകാരും തിരിഞ്ഞ് നിൽക്കുകയാണ്. കേരളത്തിലെ ഒരു മേയർക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പരാതി നൽകിയതെന്നും എംകെ വർഗീസ് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരെ പോലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്‌ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. അവര്‍ ട്രാഫിക്ക് നിയന്ത്രണം ഉള്‍പ്പടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നാണ് പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ബിജു മറുപടിയായി പറഞ്ഞത്.
ഡ്യൂട്ടിക്ക് നില്‍ക്കുന്ന പോലീസുകാർ സല്യൂട്ട് ഉൾപ്പടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, പകരം ഔദ്യോഗിക കൃത്യം ഭംഗിയായി നിര്‍വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സേനാംഗങ്ങള്‍ വലിയ മൂല്യം നല്‍കുന്ന ആചാരമാണ് സല്യൂട്ട്. അത് നിയമാനുസരണം അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കേണ്ട ഒന്നല്ലെന്നും പോലീസ് അസോസിയേഷന്‍ പറഞ്ഞിരുന്നു.
Most Read: കാലവർഷം ദുർബലം; സംസ്‌ഥാനത്ത് 15ന് ശേഷം മഴ ശക്‌തമായേക്കും