പാലക്കാട്: അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് സംഭവം. അനിൽകുമാർ എന്ന ലോട്ടറി വിൽപനക്കാരന്റെ അന്ധത മുതലാക്കിയാണ് ബൈക്ക് യാത്രക്കാരനായ ഒരു യുവാവ് ലോട്ടറി കവർന്നത്. അനിൽകുമാറിന്റെ ആകെയുള്ള ജീവിത വരുമാനമായിരുന്നു ലോട്ടറി വിൽപന.
ദിവസവും അന്ധത മറന്ന് 20 കിലോമീറ്ററുകളോളം നടന്നാണ് അനിൽകുമാർ ലോട്ടറി വിൽക്കുന്നത്. പാലക്കാട് പത്തിരിപ്പാലയിലെ മണ്ണൂർ നാഗരിപ്പുറം സ്വദേശിയാണ് അനിൽകുമാർ. കഴിഞ്ഞ ദിവസം മണ്ണൂർ ഭാഗത്തേക്ക് നടന്നു വരുമ്പോഴായിരുന്നു ബൈക്ക് നിർത്തിയ ഒരു യുവാവ് ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ നോക്കാനാണെന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങി നോക്കിയത്. തുടർന്ന്, പഴയ ലോട്ടറി ടിക്കറ്റുകൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്.
ഇത്തരത്തിൽ പതിനൊന്ന് ടിക്കറ്റുകളാണ് യുവാവ് തട്ടിയെടുത്തത്. പിന്നീട് ടിക്കറ്റ് വിൽപന നടത്തിയപ്പോഴാണ് കബളിപ്പിച്ച വിവരം അനിൽകുമാറിന് മനസിലായത്. സംഭവത്തിൽ അനിൽകുമാർ കോങ്ങാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം, അനിൽകുമാറിന്റെ ഭാര്യയ്‌ക്കും കാഴ്‌ചശേഷിയില്ല. ഇവർക്ക് രണ്ടു മക്കളാണ്. ഈ കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ലോട്ടറി വിൽപന.
Read Also: സ്രവ പരിശോധനയില്ലാതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മഞ്ചേരിയിൽ ലാബ് അടച്ചുപൂട്ടി