അഹമ്മദാബാദ്: മോദിയുടെ തട്ടകത്തില്‍ ബിജെപിയെ തുരത്താനുറച്ചാണ് ആം ആദ്‌മിയുടെ പടപ്പുറപ്പാട്. നോട്ടിലെ ദൈവങ്ങളെന്ന തന്ത്രത്തിനൊപ്പം മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനത്തിന് തീരുമാനിക്കാം എന്ന പുതിയ തന്ത്രവുമായി ഗുജറാത്തില്‍ ആം ആദ്‌മിയുടെ പുതിയ നീക്കം. ഇതിനാവശ്യമായ ക്യാംപയിന് അരവിന്ദ് കെജ്‍രിവാൾ സൂറത്തില്‍ തുടക്കം കുറിച്ചു.
ഗുജറാത്തിൽ ആരായിരിക്കണം മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് ഡെൽഹി മുഖ്യമന്ത്രി ഗുജറാത്തിലെ ജനതയോട് ചോദിച്ചു. നിർദേശം മുന്നോട്ടുവെക്കാനും കെജ്‍രിവാൾ ജനങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ 6357 000 360 എന്ന നമ്പർ ഉപയോഗിക്കാമെന്നും ഇതിലേക്ക് വോയ്‌സ് മെസേജ്, വാട്‌സാപ്പ്, എസ്എംഎസ് എന്നിവ വഴി നവംബർ മൂന്നിന് മുൻപ് നിർദ്ദേശങ്ങൾ അയക്കാമെന്നും നവംബർ 4ന് ഫലം പ്രഖ്യാപിക്കുമെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. പിറ്റേദിവസം തന്നെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരായിരിക്കെമെന്ന് പ്രഖ്യാപിക്കാനാണ് പാർട്ടിയുടെ തീരുമാനം.
‘ചൂസ് യുവർ ചീഫ് മിനിസ്‌റ്റർ‘ എന്നാണ് ക്യാംപയിന് പേരിട്ടിരിക്കുന്നത്. നേരത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമായിരുന്നു എഎപി പരീക്ഷിച്ചത്. ജനങ്ങൾ നിർദേശിച്ച ഭഗവന്ത് മാനെ പാർട്ടി മുഖ്യമന്ത്രി സ്‌ഥാനാർഥിയാക്കുകയും വിജയം കൊയ്യുകയും ചെയ്‌തിരുന്നു. ബിജെപിയുടെ തട്ടകമായ ഗുജറാത്തിൽ പഞ്ചാബിൽ ഭരണം പിടിക്കാൻ പരീക്ഷിച്ചു വിജയിച്ച സമാന തന്ത്രമാണ് എഎപി ഗുജറാത്തിലും പയറ്റുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കും. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തിയതി പ്രഖ്യാപിച്ചിട്ടില്ല.
നിർദ്ദേശങ്ങൾ [email protected] എന്ന ഇ-മെയിലിലേക്കും അയക്കാം. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാട്ടിദാര്‍, കര്‍ഷകര്‍, ദലിതര്‍, മറ്റ് പ്രസ്‌ഥാനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുമെന്നും എഎപി പറഞ്ഞു. പാട്ടിദാര്‍ പ്രസ്‌ഥാനവുമായി ബന്ധപ്പെട്ട ആളുകള്‍ ഞങ്ങളെ കാണുന്നുണ്ട്. ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത നല്‍കുമെന്നും കെജ്‍രിവാൾ പറഞ്ഞു.
Most Read: കൊച്ചി ബാർ വെടിവെപ്പ്; വക്കീലിനും റോജനുമെതിരെ വധശ്രമകേസ്