തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിൽ ആദ്യമായി പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ പ്രീണിപ്പിച്ചിട്ടില്ലെന്നും തങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിനെ എന്നും എതിർത്തത് സിപിഎമ്മാണെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസിനാണ് ആർഎസ്എസ് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, എഡിജിപിയെ കുറിച്ചോ അദ്ദേഹത്തിന്റെ ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചു.
”എന്തോ വല്യ കാര്യം നടന്നെന്ന് വരുത്താനാണ് ശ്രമം. ആർക്കാണ് ആർഎസ്എസ് ബന്ധം? തലശേരി കലാപ കാലത്ത് ന്യൂനപക്ഷ ആരധനാലയങ്ങൾ തകർക്കാൻ വരുന്ന സംഘപരിവാറുകാരെ നേരിടാനായി കമ്യൂണിസ്‌റ്റുകാർ കാവൽ നിന്നിട്ടുണ്ട്. എന്നാൽ, ജീവൻ നഷ്‌ടപ്പെട്ടത് ഞങ്ങൾക്ക് മാത്രമാണ്. സഖാവ് വികെ കുഞ്ഞിരാമന്റെ ജീവൻ. അത് സംഘപരിവാറുകാരെ തടയാൻ നിന്നത് കൊണ്ടാണ്.
കോൺഗ്രസ് ചെയ്‌തത് ആർഎസ്എസിന്റെ ശാഖയ്‌ക്ക് സംരക്ഷണം നൽകലാണ്. ആർഎസ്എസ് ശാഖയ്‌ക്ക് സംരക്ഷണം നൽകുമെന്ന് വിളിച്ചു പറഞ്ഞത് കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണ്. എടക്കാട്, തോട്ടട, മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ കോൺഗ്രസുകാർ കാവൽ നിന്നുവെന്നല്ലേ കെപിസിസി പ്രസിഡണ്ട് പരസ്യമായി പറഞ്ഞത്. ആയപ്പോൾ ആർക്കാണ് ആർഎസ്എസ് ബന്ധമെന്നും” മുഖ്യമന്ത്രി ചോദിച്ചു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്