കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. ഹരജി കോടതി ബുധനാഴ്‌ച പരിഗണിക്കും.
സംഭവത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ ഹൈക്കോടതി നീരസം പ്രകടിപ്പിച്ചു. കുട്ടിക്ക് നഷ്‌ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന്റെ പശ്‌ചാത്തലത്തിലാണിത്. കുട്ടി കരഞ്ഞത് എന്തിനാണെന്ന് വ്യക്‌തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സർക്കാർ പറയുന്നത് എന്നും കോടതി ചോദിച്ചു. തുടർന്നാണ് സത്യവാങ്മൂലത്തിൽ ഐജി പരാമർശിച്ച സംഭവത്തിന്റെ വീഡിയോ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്.
കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്‌ഥയ്‌ക്ക് എതിരെ പരമാവധി നടപടി സ്വീകരിച്ചെന്നും പറഞ്ഞാണ് നഷ്‌ട പരിഹാരം നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി നഷ്‌ട പരിഹാരത്തിന് അർഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്‌തമാക്കിയിരുന്നു. എത്ര രൂപ നഷ്‌ട പരിഹാരം നൽകാൻ സാധിക്കുമെന്ന് സർക്കാരുമായി ആലോചിച്ച് മറുപടി നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിക്കുകയുണ്ടായി.
വലിയ മാനസിക പീഡനമാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നമ്പി നാരായണൻ കേസിൽ നഷ്‌ട പരിഹാരം നൽകിയ മാതൃകയിൽ പെൺകുട്ടിക്ക് നഷ്‌ട പരിഹാരം നൽകണമെന്നായിരുന്നു കോടതി പറഞ്ഞത്.
Most Read: വിവാഹ പ്രായം ഉയർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധം; ഇടി മുഹമ്മദ് ബഷീർ