ന്യൂഡെൽഹി: സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ. വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഇടി ആരോപിച്ചു. ബിൽ പാസായാൽ നിരവധി നിയമങ്ങളിൽ മാറ്റം വരുമെന്നും സങ്കീർണതകൾ ഉണ്ടാക്കുമെന്നുമാണ് ഇടി മുഹമ്മദ് ബഷീർ പറയുന്നത്.
പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിന് വ്യക്‌തമായ കാരണം സർക്കാർ നൽകുന്നില്ല. വ്യക്‌തി നിയമങ്ങളെ തകർക്കാനുള്ള ബിജെപി അജണ്ടയാണിത്. മൗലിക അവകാശത്തെ ഹനിക്കാൻ സർക്കാരിന് അവകാശമില്ലെന്നും ഇടി പറയുന്നു.
നിയമം കൊണ്ടുവരുന്നതിന് ആരോഗ്യപരമായോ സാമുഹ്യപരമായോ കാരണങ്ങൾ ഇല്ലെന്നാണ് വാദം. ലോകത്ത് 158 രാജ്യങ്ങളിൽ വിവാഹ പ്രായം 18 ആണെന്നും പതിനെട്ട് തികഞ്ഞവരെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ചിട്ട് വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതിയാണെന്ന് ഇടി പരിഹസിച്ചു.
സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിൽ നേരത്തെ തന്നെ ലീഗിന് എതിരഭിപ്രായമാണ് ഉള്ളത്. കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പു നൽകുന്ന വ്യക്‌തി സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നു കയറ്റമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി നിലപാട് എടുത്തിരുന്നു. കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകളെ ലംഘിച്ച് കൊണ്ട് ഏകപക്ഷീയമായി നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നാണ് മുസ്‌ലിം ലീഗിന്റെ വിമർശനം.
യാതൊരു പഠനവും നടത്താതെ നടക്കുന്ന നിയമ നിർമാണങ്ങൾ സമൂഹത്തിന്റെ പുരോഗതിയെ സാരമായി ബാധിക്കുന്നുവെന്നും ലീഗ് നിലപാടെടുത്തിരുന്നു. ഭരണഘടനാ വിരുദ്ധമായ പുതിയ നിയമത്തിനെതിരെ ശക്‌തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി യോഗത്തിന്റെ തീരുമാനം.
Most Read: ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്; കോടിയേരിയുമായി കൂടിക്കാഴ്‌ച നടത്തി