തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഡിജിപി റാവാഡാ ചന്ദ്രശേഖർ നാളെ ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകും. കേരളത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡിജിപി കമ്മീഷനെ അറിയിക്കുക.
പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായെന്ന് തെളിയിച്ചുകൊണ്ട് പോലീസിലും തദ്ദേശവകുപ്പിലും ഹാജരാക്കിയ രേഖകൾ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി കേരളത്തിൽ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകാൻ തയ്യാറാണെന്നും ഡിജിപി കമ്മീഷനെ അറിയിക്കും.
കുംഭമേള വൈറൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്ന്, പങ്കാളിയായ ഫർമാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രായപൂർത്തിയാവാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു വിവാഹം കഴിച്ചെന്ന കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസിന്റെ ഭാഗമായി മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ എത്തിയത്. ഇരുവരുടെയും മൊഴി എടുക്കണമെന്നാണ് പോലീസിന്റെ ആവശ്യം. അതേസമയം, പോലീസിന് മുമ്പാകെ ഹാജരാകേണ്ടതില്ലെന്നാണ് പെൺകുട്ടിയുടെ തീരുമാനമെന്നാണ് വിവരം.
അതിനിടെ, ഭാര്യ ഗർഭിണിയാണെന്നും നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഫർമാൻ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചാണ് പെൺകുട്ടിയും മുഹമ്മദ് ഫർമാനും വിവാഹിതരായത്. പിന്നാലെ, പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന പരാതികൾ ഉയർന്നു. 16 വയസ് മാത്രമാണ് പെൺകുട്ടിക്ക് ഉള്ളൂവെന്നും ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നുമായിരുന്നു പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് ദേശീയ പട്ടികവർഗ കമ്മീഷനും കണ്ടെത്തി. തുടർന്നാണ് മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































