തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിക്കും പങ്കാളിയായ മുഹമ്മദ് ഫർമാനുമായി തിരച്ചിൽ വ്യാപിപ്പിച്ച് മധ്യപ്രദേശ് പോലീസ്. ഇരുവരുടെയും മൊഴി എടുക്കണമെന്നാണ് പോലീസിന്റെ ആവശ്യം.
പെൺകുട്ടിയെ ഹാജരാക്കാനായി നേരത്തെ ഇവർക്ക് താമസ സൗകര്യം ഒരുക്കികൊടുത്തവരോട് മധ്യപ്രദേശ് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കുംഭമേള വൈറൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്ന്, പങ്കാളിയായ ഫർമാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിന്റെ ഭാഗമായി മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ എത്തിയത്. ഫർഹാന്റെ സുഹൃത്തിനെയും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, പോലീസിന് മുമ്പാകെ ഹാജരാകേണ്ടതില്ലെന്നാണ് പെൺകുട്ടിയുടെ തീരുമാനമെന്നാണ് വിവരം.
മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, കേരള ഹൈക്കോടതികളെ സമീപിക്കാനും ഇവർ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം മജിസ്ട്രേറ്റിന് മുമ്പാകെ പെൺകുട്ടി രഹസ്യമൊഴി നൽകാനും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് വെച്ചാണ് പെൺകുട്ടിയും മുഹമ്മദ് ഫർമാനും വിവാഹിതരായത്. പിന്നാലെ, പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന പരാതികൾ ഉയർന്നു. 16 വയസ് മാത്രമാണ് പെൺകുട്ടിക്ക് ഉള്ളൂവെന്നും ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നുമായിരുന്നു പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് ദേശീയ പട്ടികവർഗ കമ്മീഷനും കണ്ടെത്തി. തുടർന്നാണ് മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷനിലെ സിഐ, വനിതാ എസ്ഐ, രണ്ട് സിപിഒമാർ എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്. ഇവരുടെ വിവാഹത്തിന് സഹായങ്ങൾ ചെയ്തുകൊടുത്ത ഫർമാന്റെ മലയാളിയായ സുഹൃത്തിനെ ചോദ്യം ചെയ്യാനായിരുന്നു ഇവരുടെ വരവ്. ഇയാൾ തൃക്കാക്കര ഉണ്ടെന്നായിരുന്നു വിവരമെങ്കിലും പോലീസ് എത്തിയപ്പോൾ ഇയാൾ ഇവിടെ ഉണ്ടായിരുന്നില്ല.
തങ്ങൾക്ക് മുമ്പാകെ ഹാജരാകണമെന്ന് ഫോണിൽ ബന്ധപ്പെട്ട് ഇയാൾക്ക് പോലീസ് നിർദ്ദേശം നൽകി. പെൺകുട്ടിയും ഫർമാനും ആലുവ മേഖലയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ ഇവരുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. എന്നാൽ, ഇവർ എവിടെയാണെന്ന് കണ്ടെത്താൻ പോലീസിനായിട്ടില്ല. കൊച്ചി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
അതിനിടെ, തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുമോയെന്ന് സംശയമുണ്ടെന്ന് കാട്ടി പെൺകുട്ടി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. തനിക്ക് 18 വയസായെന്നും തന്റെ ഇഷ്ടപ്രകാരമാണ് കേരളത്തിൽ നിൽക്കുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. വയസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും സമർപ്പിച്ചിട്ടുണ്ട്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































