തിരുവനന്തപുരം: മൊബൈൽ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് എട്ട് വയസുകാരിയെ നടുറോഡിൽ പരസ്യമായി പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ അധിക്ഷേപിച്ച സംഭവത്തിൽ നഷ്‌ടപരിഹാരത്തിന് ഉത്തരവിട്ട് സർക്കാർ. കോടതി നിർദ്ദേശിച്ച ഒന്നര ലക്ഷം രൂപയും കോടതി ചെലവായ 25,000 രൂപയും പോലീസ് ഉദ്യോഗസ്‌ഥയായ രജിതയിൽ നിന്നും ഈടാക്കും.
നടുറോഡിൽ പോലീസ് അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോയിരുന്നു. കുട്ടിക്കെതിരെ പോലീസ് ഉദ്യോഗസ്‌ഥയുടെ ജാതി അധിക്ഷേപമുണ്ടായിട്ടില്ലെന്നും അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്‌ഥ രജിതക്കെതിരെ വകുപ്പതല നടപടി എടുത്തെന്നുമായിരുന്നു സർക്കാർ അറിയിച്ചത്.
എന്നാൽ സർക്കാർ വാദമെല്ലാം തള്ളിയ കോടതി ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ടു. നഷ്‌ടപരിഹാര തുകയായ ഒന്നര ലക്ഷവും കോടതി ചെലവും പോലീസ് ഉദ്യോഗസ്‌ഥയിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിട്ട് ആറ് മാസത്തിന് ശേഷമാണ് സർക്കാർ നടപടി.
തോന്നക്കലിൽ വെച്ച് കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 27നാണ് പെണ്‍കുട്ടിയെ മോഷണ കുറ്റം ആരോപിച്ച് പിങ്ക് പോലീസിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ രജിത അധിക്ഷേപിക്കുന്നത്. സംഭവത്തിന് പിന്നാലെ കോടതി നിർദ്ദേശത്തെ തുടർന്ന് യൂണിഫോം ജോലിയിൽ നിന്നും രജിതയെ മാറ്റി നിർത്തിയിട്ടുണ്ട്.
Most Read: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണൻ അറസ്‌റ്റിൽ