ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണത്തിൽ സിപിഒ റെനീസിനെതിരെ പുതിയ കേസ് എടുക്കും. വട്ടിപ്പലിശയ്‌ക്ക് വായ്‌പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്‌ത്രീധനം ചോദിച്ച് റെനീസ് നജ്‌ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ പശ്‌ചാത്തലത്തിലാണ് പുതിയ കേസ് എടുക്കുന്നത്.
സിപിഒ റെനീസിനെ രണ്ട് ദിവസം ചോദ്യം ചെയ്‌തതിൽ നിന്നും നിർണായകമായ വിവരങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇയാൾ നിരവധിപേർക്ക് വട്ടിപലിശയ്‌ക്ക് പണം നൽകിയിരുന്നു. പലിശയ്‌ക്ക് നൽകാൻ കൂടുതൽ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്‌ത്രീധനത്തിന്റെ പേരിൽ നജ്‌ലയെ പീഡിപ്പിക്കാൻ തുടങ്ങിയത്.
പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകൾ അടങ്ങിയ ബാഗ് പോലീസ് കണ്ടെത്തിയിരുന്നു. ഈ തെള്ളിവുകളുടെ അടിസ്‌ഥാനത്തിലാണ് റെനീസിനെതിരെ പലിശയ്‌ക്ക് പണം നൽകിയതിന് കേസ് എടുക്കാൻ തീരുമാനിച്ചത്.
അതേസമയം കൂട്ട മരണ കേസിൽ കൂടുതൽ പേരെ പ്രതിച്ചേർക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പങ്ക് വെക്കുന്നുണ്ട്. നിലവിൽ പരമാവധി ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആവശ്യമെങ്കിൽ റെനീസിനെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറയുന്നു.
Most Read: രത്തന്‍ ലാലിന്റെ അറസ്‌റ്റ്; ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം