ന്യൂഡെൽഹി: ഡെൽഹി സർവകലാശാല ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിന്റെ അറസ്‌റ്റിന് പിന്നാലെ ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം. അധ്യാപകരും വിദ്യാർഥികളുമാണ് ആർട്ട് ഫാക്കൽറ്റിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നത്. മേഖലയിൽ കനത്ത പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.
വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദ് സമുച്ചയത്തിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ രീതിയിൽ ഫേസ്‌ബുക്ക് പോസ്‌റ്റ് ഇട്ടതിനാണ് അധ്യാപകനെ അറസ്‌റ്റ് ചെയ്‌തത്. ഫേസ്‌ബുക്ക് പോസ്‌റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡെൽഹി ആസ്‌ഥാനത്തുള്ള അഭിഭാഷകന്‍ വിനീത് ജിൻഡാൽ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്.
ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് രത്തന്‍ ലാലിനെതിരെ പോലീസ് കേസെടുത്തത്. ഐപിസി 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിവലിംഗത്തിനെതിരെ അപകീർത്തിപരമായും പ്രകോപനപരവുമായ ട്വീറ്റും അടുത്തിടെ രത്തൻ ലാൽ പോസ്‌റ്റ് ചെയ്‌തിരുന്നുവെന്ന് അഭിഭാഷകന്റെ പരാതിയിൽ പറയുന്നു.
അതേസമയം, ‘ഇന്ത്യയിൽ, നിങ്ങൾ എന്തിനെ കുറിച്ചെങ്കിലും സംസാരിച്ചാൽ, ആരുടെയെങ്കിലും വികാരം വ്രണപ്പെടും. ഇതൊരു പുതിയ കാര്യമല്ല. ഞാൻ ഒരു ചരിത്രകാരനാണ്, കൂടാതെ നിരവധി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വളരെ മാന്യമായ ഭാഷയാണ് ഞാൻ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. അതിനാൽ സ്വയം പ്രതിരോധം തുടരും’ രത്തൻ ലാൽ പ്രതികരിച്ചു.
Most Read: പിസി ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി