കൊച്ചി: ആലുവയിൽ പിങ്ക് പോലീസ് ഓഫിസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ അക്രമണം. സീനിയർ വനിതാ പോലീസ് ഓഫിസറായ പിഎം നിഷക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്‌ഥയുടെ കൈക്കും കാലിനും പരിക്കേറ്റു.
സംഭവത്തിൽ കൊൽക്കത്ത സ്വദേശിയായ സീമ എന്ന സ്‌ത്രീയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നഗരത്തിലെ ശിശുഭവനിലെ കുട്ടികൾക്ക് ലഹരിമരുന്ന് ലഭിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പിങ്ക് പോലീസ് അന്വേഷണത്തിനെത്തിയത്.
ഇതിനിടയിൽ ലഹരി വിൽപനക്കാരിയെന്ന് സംശയിക്കുന്ന സീമയെന്ന സ്‌ത്രീ പോലീസ് ഓഫിസർമാരെ അക്രമിക്കുകയായിരുന്നു. ആലുവ ആശുപത്രി കവലയിൽ നിന്ന് ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു അക്രമണം. ആലുവയിലെ പിങ്ക് പോലീസ് ഓഫിസർമാരായ പിഎം നിഷ, സ്‌നേഹലത എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്.
റോഡിൽ തെറിച്ചുവീണ പിഎം നിഷയുടെ കൈക്കും കാലിനും പരിക്കേറ്റു. മൊബെൽ ഫോണും നിലത്ത് വീണു നശിച്ചു. വനിതാ പോലീസുകാരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സീമയെ കൂടുതൽ ഉദ്യോഗസ്‌ഥരെത്തി കസ്‌റ്റഡിയിലെടുത്തു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിമരുന്ന് നൽകി അനാഥ മന്ദിരത്തിലെ കുട്ടികളെ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാക്കാൻ ശ്രമിക്കുന്നുവെന്ന പരാതി ഏറെക്കാലമായി ഉയരുന്നുണ്ട്.
Most Read: മാസ്‌ക് ധരിക്കാത്തവർക്ക് വിമാനത്തിൽ പ്രവേശനമില്ല; കർശന നടപടി