‘എവരി ഡോഗ് ഹാസ് എ ഡേ’, (ഏത് നായക്കും ഒരു ദിവസമുണ്ട്) എന്ന് പറയുന്നത് ബേണിയുടെ കാര്യത്തിൽ അച്ചട്ടാണ്. ഒരിക്കൽ ഉടമ തെരുവിൽ ഉപേക്ഷിച്ചു പോയതിനു ശേഷം ബേണി എന്ന ഈ നായ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. എന്നാൽ കഷ്‌ടകാലം തുടങ്ങി എന്ന് വിശ്വസിച്ചിരുന്ന ആ സമയത്താണ് സത്യത്തിൽ ബേണിയുടെ നല്ലകാലം ആരംഭിച്ചത്.
പോകാൻ ഒരിടവുമില്ലാതെ തെരുവിൽ അലഞ്ഞ സമയത്ത് ബെംഗളൂരുവിലെ ഒരു ഫൈവ് സ്‌റ്റാർ ഹോട്ടൽ അവനായി വാതിൽ തുറന്നു. ലളിത് അശോക് ഹോട്ടൽ ആണ് ബേണിയെ ഏറ്റെടുത്തത്. ഹോട്ടലിൽ എത്തിയപ്പോൾ മർദ്ദനമേറ്റ് അവൻ വല്ലാതെ അവശനായിരുന്നു. ഭയവും ഒറ്റപ്പെടലും അനുഭവിച്ചിരുന്നു.
എന്നാൽ ഹോട്ടൽ അധികൃതർ ബേണിയെ നിറഞ്ഞ മനസോടെ ചേർത്തു നിർത്തി. ഹോട്ടലിൽ അവനായി ഒരു ജോലിയും നൽകി. സ്വന്തമായി ഐഡി കാർഡും ‘ചീഫ് ഹാപ്പിനെസ് ഓഫിസർ’ എന്ന പദവിയും നൽകി. വൈകാതെ ബേണി ഹോട്ടലിലെ ജീവനക്കാരുമായി കൂടുതൽ അടുത്തു. ലളിത് അശോക് ബെംഗളൂരുവിലെ ഓണററി ജീവനക്കാരനായി മാറുകയും ചെയ്‌തു. ലോബി മീറ്റിംഗുകളിൽ പോലും ബേണിക്ക് സ്‌ഥാനമുണ്ട്.
“അവൻ ഹോട്ടലിൽ ഉള്ളത് ഒരു മികച്ച അനുഭവം തന്നെയാണ്. അതിഥികളെയും ജീവനക്കാരെയും പുഞ്ചിരിപ്പിക്കുകയും അതിഥികളുമായി വേഗത്തിൽ ഇണങ്ങുകയും ചെയ്യും. ബേണിക്കൊപ്പം നടക്കാനും ഭക്ഷണം കഴിക്കാനും അതിഥികൾക്ക് അവസരം ലഭിക്കും. രാത്രിയിലും അവനെ ഒപ്പം കൂട്ടാം. ഹോട്ടലിലെ പെറ്റ് ഫ്രണ്ട്ലി ബ്രഞ്ചുകളുടെ പ്രധാന ആകർഷണവും ബേണിയാണ്,”- ഹോട്ടൽ ജനറൽ മാനേജർ കുമാർ മനീഷ് പറയുന്നു.
കഴുത്തിൽ ഐഡി കാർഡ് തൂക്കിയിട്ട് രാവിലെ ഒരു ജീവനക്കാരനെപ്പോലെ തന്നെ ബേണി കൃത്യസമയത്ത് ഹോട്ടലിൽ എത്തും. മീറ്റിംഗുകളിൽ പങ്കെടുക്കും. തിരക്കുപിടിച്ച ജീവനക്കാർക്ക് മുന്നിൽ വാലാട്ടി അവൻ ആശ്വാസമാകും. അവർക്ക് ആലിംഗനങ്ങൾ നൽകും. ഒപ്പം മുട്ടി ഉരുമ്മി കൂടെ നടക്കും. ഹോട്ടലിലെ ജീവനക്കാർക്ക് ഒരു യഥാർഥ സ്ട്രെസ് ബസ്‌റ്ററാണ് ബേണി. അതിഥികളെ സ്വാഗതം ചെയ്യാനും അവൻ സജീവമായി ജീവനക്കാർക്ക് ഒപ്പമുണ്ടാകും.
സാധാരണ ജീവനക്കാരെപ്പോലെ തന്നെ ബേണിക്ക് ഹോട്ടൽ ശമ്പളവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ അത് ആലിംഗനങ്ങളുടെയും ചുംബനങ്ങളുടെയും രൂപത്തിൽ ആണെന്ന് മാത്രം.
Most Read: 22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്’