തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ മാറ്റി. ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും. സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അപ്പീൽ മാറ്റിയത്.
ചെയ്യാത്ത കുറ്റത്തിന് പരസ്യ വിചാരണ നേരിട്ട എട്ടുവയസുകാരിക്ക് നഷ്‌ടപരിഹാരം നൽകാനാവില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ വാദം. ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചക്ക് സർക്കാരിന് നഷ്‌ടപരിഹാരം നൽകാനാവില്ലെന്നും സർക്കാർ പറയുന്നു.
ജസ്‌റ്റിസുമാരായ പിബി സുരേഷ് കുമാർ, സിഎസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ ഹരജി പരിഗണിച്ചത്. പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്‌ത എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഡിസംബർ 22നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്‌ക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്‌ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ആറ്റിങ്ങലിൽ കഴിഞ്ഞ ഒക്‌ടോബറിൽ ആയിരുന്നു സംഭവം നടന്നത്. മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്‌ഥ നടുറോഡിൽ പരിശോധനയ്‌ക്ക് വിധേയരാക്കിയത്. താൻ ഒരു ദളിതനായതു കൊണ്ടാണ് സർക്കാർ ഇങ്ങനെ പെരുമാറുന്നതെന്നും ചേർത്തു നിർത്തേണ്ട മകളെ സർക്കാർ വീണ്ടും കരയിക്കുകയാണെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചിരുന്നു.
Most Read: ദിലീപ് തെളിവുകൾ നശിപ്പിച്ചുവെന്ന് ആവർത്തിച്ച് പ്രോസിക്യൂഷൻ; ചോദ്യം ചെയ്‌ത് കോടതി