കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. 12 വാട്‌സ്‌ആപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ഇത് വ്യക്‌തമാക്കിയത്.
ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയില്‍ പോയതിനും തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചുവെന്നും പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി. എന്നാല്‍ 1200 ചാറ്റുകള്‍ നശിപ്പിച്ചാലും അത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമല്ലേ തെളിവു നശിപ്പിച്ചുവെന്ന കുറ്റം നിലനിൽക്കുവെന്നും കോടതി പറഞ്ഞു.
ദിലീപ് തെളിവുകള്‍ നശിപ്പിച്ചുവെന്ന് ആവർത്തിക്കുകയാണ് പ്രോസിക്യൂഷന്‍. ചാറ്റുകളും ഇതുമായി ബന്ധപ്പെട്ട ഫോണിലെ വിവരങ്ങളും നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഇത് ആരുടെ ഫോണിലെയൊക്കെ വിവരങ്ങളാണ് നശിപ്പിച്ചതെന്ന് കോടതിയില്‍ വ്യക്‌തമാക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ല. ഏതൊക്കെ ഫോണിലെ വിവരങ്ങളാണ് നശിപ്പിച്ചത്, സാക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങളാണോ പ്രതി നശിപ്പിച്ചത്, എങ്കില്‍ മാത്രമേ പ്രതി സാക്ഷികളെ സ്വാധീനിച്ചുവെന്ന് മനസിലാക്കാന്‍ കഴിയുവെന്നും കോടതി പറഞ്ഞു.
തെളിവുകള്‍ നശിപ്പിച്ച തീയതി മാത്രമാണ് പ്രധാനം. അല്ലാതെ ആരുടെയൊക്കെ വിവരങ്ങള്‍ നശിപ്പിച്ചുവെന്നത് പ്രധാനമല്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പക്ഷേ, അത് കോടതി ഈ ഘട്ടത്തില്‍ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ദിലീപ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് ജാമ്യ വ്യവസ്‌ഥയുടെ ലംഘനമാണെന്ന മറുവാദവും പ്രോസിക്യൂഷന്‍ മുന്നോട്ട് വെക്കുന്നുണ്ട്.
Most Read: പേരറിവാളന്റെ മോചനം; നൂറു കണക്കിന് ആളുകൾ ഇപ്പോഴും ജയിലിലെന്ന് എംഎ ബേബി