കോഴിക്കോട്: രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്റെ മോചനം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവര്‍ക്കും ആശ്വാസമുള്ള കാര്യമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മകന്റെ മോചനത്തിനായി ഇടവേളകളില്ലാതെ പ്രയത്‌നിച്ച പേരറിവാളന്റെ അമ്മ അര്‍പ്പുതം അമ്മാളാണ് ഈ മോചനത്തിന് പിന്നിലെ ശക്‌തിയെന്നു എംഎ ബേബി ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബില്‍ ഉപയോഗിച്ച രണ്ടു ബാറ്ററി വാങ്ങി നല്‍കി എന്ന ആരോപണം ഉന്നയിച്ചാണ് പേരറിവാളനെ അറസ്‌റ്റ് ചെയ്‌തത്. ഈ ബാറ്ററി എന്തെങ്കിലും അക്രമത്തിന് ഉപയോഗിക്കാനാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്‌ഥന്‍ തന്നെ പിന്നീട് മൊഴി നല്‍കി. എന്തായാലും മുപ്പത്തിയൊന്നു വര്‍ഷങ്ങളാണ് പേരറിവാളന്‍ ജയിലില്‍ കഴിഞ്ഞത്.
തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളന് ജയില്‍മോചനം നല്‍കാന്‍ തീരുമാനിച്ചിട്ടും തമിഴ്‌നാട് ഗവര്‍ണറും നരേന്ദ്ര മോദി സര്‍ക്കാരും പേരറിവാളന്‍ന്റെ മോചനം തടയാന്‍ ശ്രമിച്ചു. രാജീവ് ഗാന്ധിയോട് എന്തെങ്കിലും സ്‌നേഹമുള്ളതുകൊണ്ടല്ല, മനുഷ്യാവകാശങ്ങളില്‍ വിശ്വാസം ഇല്ലാത്തതിനാലാണ് ആര്‍എസ്എസുകാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയാന്‍ നോക്കിയത്.
ഒടുവില്‍ സുപ്രീം കോടതിയുടെ കര്‍ശനമായ ഇടപെടലോടെ പേരറിവാളന്‍ ഇന്ന് പുറത്തിറങ്ങി. പക്ഷേ, മോദി സര്‍ക്കാര്‍ തടവില്‍ വച്ചിരിക്കുന്ന നിരവധിപേര്‍ക്ക് ഇന്നും മോചനം അകലെയാണ്. ഡെല്‍ഹി സര്‍വകലാശാല അധ്യാപകനായ ജിഎന്‍. സായിബാബ, ജെഎന്‍യു വിദ്യാർഥികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗൗതം നൗലാഖ, ആനന്ദ് തെല്‍തുംബ്‌ഡെ, റോണ വില്‍സണ്‍, കവി വരവര റാവു തുടങ്ങി നൂറു കണക്കിന് ആളുകളെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുന്നത്,’ ബേബി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഭയപ്പെടുത്തി അമര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പേരറിവാളന്‍ പുറത്തിറങ്ങുമ്പോള്‍ പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓര്‍ക്കേണ്ടതെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
Read also: പേരറിവാളന്റെ മോചനം: ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല പാര്‍ട്ടിക്ക്; സുര്‍ജേവാല