പേരറിവാളന്റെ മോചനം: ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല പാര്‍ട്ടിക്ക്; സുര്‍ജേവാല

By Syndicated , Malabar News
surjewala-criticize-perarivalan-release
Ajwa Travels

ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് മാനുഷിക പരിഗണനയിലാണ് ഗാന്ധി കുടുംബം മാപ്പ് നൽകിയതെന്ന് എഐസിസി ജനറല്‍സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. പ്രതികളുടെ മോചനം സംബന്ധിച്ച് ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല പാര്‍ട്ടിയുടേതെന്നും പാര്‍ട്ടിയുടെ കണ്ണില്‍ പ്രതികള്‍ തീവ്രവാദികളും കൊലപാതകികളുമാണെന്നും സുർജേവാല വ്യക്‌തമാക്കി.

പേരറിവാളനെ മോചിപ്പിച്ച സുപ്രീംകോടതി വിധി ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും നിയമവ്യവസ്‌ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെടുകയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. അതേസമയം പ്രതികളുടെ മോചനത്തെ എതിര്‍ക്കില്ലെന്നും അവര്‍ക്ക് മാപ്പ് നല്‍കിയെന്നും ഗാന്ധി കുടംബം നേരത്ത തന്നെ അറിയിച്ചിരുന്നു.

ഇന്ന് ഉച്ചയോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 32 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം ലഭിച്ചത്. പേരറിവാളന്റെയും അമ്മയുടെയും ഹരജികളിലാണ് ജസ്‌റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്‌താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്.

ഭരണഘടനയുടെ 142ആം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാദം തളളിയാണ് കോടതി ഉത്തരവ്. മോചനം തീരുമാനിക്കാന്‍ അധികാരം രാഷ്‌ട്രപതിക്ക് മാത്രമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. മോചനത്തിനുളള ശുപാര്‍ശ അകാരണമായി വൈകിപ്പിക്കാന്‍ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.

വിചാരണക്കോടതി മുതൽ സുപ്രിം കോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി. പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018ല്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്‌ട്രപതിക്ക് കൈമാറുകയും ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്നാണ് വിധി.

Read also: വ്യക്‌തിപരമായ കാരണങ്ങളാല്‍ രാജി വെക്കുന്നു; ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE