ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് മാർഗനിർദ്ദേശവുമായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎ നിർദ്ദേശിച്ചു.
മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിക്കും. ഇത്തരത്തിലുള്ള യാത്രക്കാരെ വിമാനം പുറപ്പെടും മുൻപ് പുറത്താകുമെന്നും ഡിജിസിഎ വ്യക്‌തമാക്കി. വിമാനത്താവളത്തിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല സിഐഎസ്‌എഫ് ജീവനക്കാർക്കാണെന്നും ഡിജിസിഎ കൂട്ടിച്ചേർത്തു.
നേരത്തെ മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും എത്തുന്ന വിമാനയാത്രക്കാർക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡെൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. കോവിഡ് പൂർണമായും ഒഴിവായിട്ടില്ലെന്നും ഇനിയും രോഗബാധ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നും ഡെൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ഇത്തരക്കാരെ വിമാനയാത്ര നടത്താൻ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
Most Read: ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ