പാലക്കാട്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പാലക്കാട് ഷോളയാർ പോലീസിന്റേതാണ് നടപടി. പട്ടിക ജാതി-പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ് അജി കൃഷ്‌ണന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവിനെയും അറസ്‌റ്റ് ചെയ്‌തു.
പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി. ഷോളയാർ വട്ടലക്കി എന്ന സ്‌ഥലത്ത് പട്ടികവർഗ വിഭാഗത്തിൽ പെട്ട രാമൻ എന്നയാളുടെ പരാതിയിലാണ് അറസ്‌റ്റ്. പരാതിക്കാരനെയും ബന്ധുക്കളേയും തല്ലുകയും, അതിക്രമിച്ച് കയറി കുടിലിന് തീവെക്കുകയും, നികൃഷ്‌ടജീവികളെന്ന് വിളിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.
ഒരു വർഷം മുൻപാണ് പരാതി നൽകിയതെങ്കിലും വിദേശത്തായിരുന്ന അജി കൃഷ്‌ണന്റെ അറസ്‌റ്റ് ഇപ്പോഴാണ് രേഖപ്പെടുത്തിയത്. അജി കൃഷ്‌ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിന് പിന്നാലെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നൽകിയതിനെ തുടർന്ന് സന്നദ്ധ സംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ് സംസ്‌ഥാനത്ത് ഏറെ ചർച്ചാവിഷയം ആയിരുന്നു.
Read also: ഒമാനിൽ കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു