പാലക്കാട്: കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി എച്ച്‌ആര്‍ഡിഎസ് ഫൗണ്ടർ സെക്രട്ടറി അജി കൃഷ്‌ണൻ മലബാർ ന്യൂസിനോട് പറഞ്ഞു. പ്രവർത്തനം സാധ്യമല്ലാത്ത രീതിയിൽ ഭരണകൂടഭീകരത വർധിച്ച സാഹചര്യത്തിലാണ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമായതെന്നും അജി കൃഷ്‌ണൻ വിശദീകരിച്ചു.
സ്വപ്‌ന സുരേഷിന് ജോലി നൽകിയത് മുതൽ എച്ച്‌ആര്‍ഡിഎസ് ഓഫീസുകളിൽ നിരന്തരം റെയ്‌ഡ് നടത്തി ഉപദ്രവിക്കുകയാണ്. പ്രവർത്തിക്കാൻ സമയം അനുവദിക്കാതെ വേട്ടയാടുന്ന സംസ്‌ഥാനത്ത് തുടരാൻ കഴിയില്ല. എടുക്കുന്ന കേസുകളിൽ ഒന്നുംതന്നെ കോടതിയിൽ നിലനിൽക്കുന്നതല്ല എന്നറിഞ്ഞിട്ടും കേസുകളും റെയ്‌ഡുകളും തുടർന്ന് വേട്ടയാടുകയാണ്. -അജി കൃഷ്‌ണൻ പറഞ്ഞു. എച്ച്‌ആര്‍ഡിഎസിനെ സർക്കാർ എന്തിന് ഭയക്കുന്നുവെന്നും അജി കൃഷ്‌ണൻ ചോദിച്ചു.
‘ഞങ്ങളുടെ വിവിധ കേന്ദ്രങ്ങളിലെ പാവപ്പെട്ട ജോലിക്കാരോടുപോലും വളരെ മോശമായ രീതിയിലാണ് ഉദ്യോഗസ്‌ഥർ പെരുമാറുന്നത്. ഈ ക്രൂരമായ വേട്ടയാടലുകൾ മൂലം ജോലിക്കാർക്ക് പോലും മാനസിക പീഡനവും ഭയവും താങ്ങാൻ കഴിയാത്ത അവസ്‌ഥയാണ്.’ -അജി കൃഷ്‌ണൻ പറഞ്ഞു. സ്വപ്‍നക്ക് ഞങ്ങൾ ജോലി നൽകിയത്, അവരുടെ ഗൾഫ് ബന്ധങ്ങളും പ്രൊഫഷണൽ രീതികളും പരിഗണിച്ചായിരുന്നു. ഞങ്ങളുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ഗൾഫിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ കഴിയുമെന്ന വിശ്വാസമാണ് അവരെ ജോലിക്ക് വെക്കാൻ കാരണം. ഇത്തരത്തിലുള്ള വിവാദങ്ങളൊന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.’ -അജി കൃഷ്‌ണൻ വിശദീകരിച്ചു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന് സന്നദ്ധ സംഘനയായ എച്ച്‌ആര്‍ഡിഎസിന്റെ രാഷ്‌ട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസവും ക്രൈംബ്രാഞ്ച് എച്ച്‌ആര്‍ഡിഎസിന്റെ സംസ്‌ഥാനത്തെ വിവിധ ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നു. പാലക്കാട്, അട്ടപ്പാടി, തൊടുപുഴ, പരിയാരം എന്നീ ഓഫിസുകളിലും അജി കൃഷ്‌ണന്റെ പാലായിലെ ഫ്ളാറ്റിലും ഒരേസമയത്താണ് പരിശോധന നടന്നത്.
‘കേരളത്തിൽ മാത്രം 80മുതൽ 100 കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ആയിരകണക്കിന് ദരിദ്രകുടുംബങ്ങൾക്ക് സംഘടന അത്താണിയായിട്ടുണ്ട്. 150ലധികം ആളുകൾ ഇതിനകത്ത് സ്‌ഥിരം ജോലി നോക്കുന്നുണ്ട്. പരോക്ഷമായി 100കണക്കിന് ആളുകൾക്ക് വരുമാനമാർഗമാണ് എച്ച്‌ആര്‍ഡിഎസ്. ആയിരത്തിലധികം പേർക്ക് വിദ്യാഭ്യാസം നൽകി ജോലിചെയ്‌ത് ജീവിക്കാൻ പ്രാപ്‌തരാക്കിയ സംഘടനയാണിത്. പക്ഷെ, നിലവിലെ അവസ്‌ഥയിൽ സംസ്‌ഥാനത്ത് തുടരാൻ ഞങ്ങൾക്കാവില്ല.’ -അജി കൃഷ്‌ണൻ പറഞ്ഞു.
Most Read: തമിഴ്‌നാട്ടിൽ മുന്നാക്ക സംവരണം നടപ്പാക്കില്ല; വിധിയെ ചോദ്യം കോടതിയിൽ നേരിടും