ദോഹ : കോവിഡ് നിയന്ത്രണ നിർദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 369 പേർക്ക് എതിരെ നടപടി സ്വീകരിച്ചു. ഇവരിൽ തന്നെ 216 പേർക്ക് എതിരെ കേസെടുത്തത് പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ്. കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 138 പേർക്ക് എതിരെയും, കാറിൽ അനുവദിച്ചതിലും കൂടുതൽ ആളുകൾ സഞ്ചരിച്ചതിന് 13 പേർക്ക് എതിരെയും, മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 2 പേർക്ക് എതിരെയും പോലീസ് കേസെടുത്തു.
പോലീസ് പിടികൂടിയ ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവ ലംഘിക്കുന്ന ആളുകൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17ആം നമ്പര്‍ ഉത്തരവ് പ്രകാരമാണ് രാജ്യത്ത് നടപടിയെടുക്കുന്നത്.
കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് രാജ്യത്ത് കർശന നിർദേശം പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ പേർക്ക് യാത്ര ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ഇത് ലംഘിക്കുന്ന ആളുകൾക്ക് കുറഞ്ഞത് ആയിരം റിയാലാണ് പിഴയായി ഈടാക്കേണ്ടി വരിക.
Read also : യുഎഇയിൽ കോവിഡ് വീണ്ടും 2000ന് മുകളിൽ; 24 മണിക്കൂറിൽ 2,022 രോഗികൾ