കോഴിക്കോട്: മിഠായി തെരുവിലെ തീപിടിത്തങ്ങളുടെ കാരണം വ്യക്‌തമാക്കി പോലീസിന്റെ സുരക്ഷാ പരിശോധനാ റിപ്പോര്‍ട്. കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പല കടകളിലും അളവില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. കോണിപ്പടികളിലും വരാന്തകളിലുമടക്കം സാധന സാമഗ്രികള്‍ സ്‌റ്റോക്ക് ചെയ്യുന്നു. കടമുറികള്‍ തമ്മില്‍ അകലമില്ലാത്തത് തീപിടിത്തം പോലുള്ള അപകടങ്ങളുടെ ആഘാതം കൂട്ടും. പല കെട്ടിടങ്ങളിലും ഫയര്‍ എക്‌സിറ്റുകളില്ല. കടമുറികളില്‍ ജീവനക്കാര്‍ പാചകം ചെയ്യുന്നത് അപകടത്തിന് കാരണമാകും.
ഒരു പ്ളഗ് പോയിന്റില്‍ നിന്നും നിരവധി വയറുകൾ ഉപയോഗിച്ചാണ് വൈദ്യുതി എടുക്കുന്നത്. വയറിംഗുകള്‍ പലതും പഴക്കമേറിയതിനാല്‍ അപകടാവസ്‌ഥയിലാണ്. ഫയര്‍ എക്‌സിറ്റിങ്ഗ്യൂഷര്‍ പോലുള്ള സംവിധാനങ്ങളുടെ അഭാവം പ്രതിസന്ധി ഇരട്ടിയാക്കും തുടങ്ങിയവയാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അത്യാഹിതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. സെപ്റ്റംബര്‍ 10 നുണ്ടായ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്‌റ്റ കമ്മീഷണര്‍ എ ഉമേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്. റിപ്പോര്‍ട് ജില്ലാ കളക്‌ടർക്കും കോഴിക്കോട് കോര്‍പ്പറേഷനും കൈമാറും.
Must Read: അതിശക്‌തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്