കോഴിക്കോട്: മൂഴിക്കലിൽ 16-കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
നസ്രീനയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിക്കായിരുന്നു സംഭവം. മൂഴിക്കൽ പൂതംകുഴിയിൽ റംസീനയുടെയും സഹോദരി ഹസീനയുടെയും മക്കളാണ് മരിച്ച നസ്രീനയും അദിനാനും.
അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആദിനാന്റെ വായ സെലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
നിസാർ-റംസീന ദമ്പതികളുടെ മകളാണ് മരിച്ച നസ്രീന. ഹംസ- അസീന ദമ്പതികളുടെ മകനാണ് മരിച്ച അദിനാൻ. പൊന്നാനിയിലാണ് അദിനാന്റെ വീട്. എന്നാൽ, ഉപ്പൂപ്പ ഹംസയ്ക്കും ഉമ്മൂമ്മ സഫിയയ്ക്കും ഒപ്പം മൂഴിക്കലിലെ തറവാട്ട് വീട്ടിലായിരുന്നു കുറച്ചുകാലം മുമ്പുവരെ നസ്രീനയും അദിനാനും താമസിച്ചിരുന്നത്.
ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അദിനാൻ കുറച്ചുനാൾ മുൻപ് ഈ വീട്ടിൽ നിന്നും അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. സംഭവ ദിവസം തറവാടിന്റെ കള്ളത്താക്കോൽ ഉപയോഗിച്ചാണ് അദിനാൻ വീടിനുള്ളിൽ കടന്നതെന്നും നസ്രീനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്നുമാണ് വിവരം.
Most Read| അസംസ്കൃത എണ്ണയുമായി ഇറാൻ കപ്പലുകൾ ഇന്ത്യയിൽ; ഏഴ് വർഷത്തിന് ശേഷം







































