പാലക്കാട് : ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്‌തമാക്കി പോലീസ്. തുടർന്ന് ശ്രീകൃഷ്‌ണപുരം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണമ്പറ്റ സ്വദേശി സുഭാഷ്, തിരുവാഴിയോട് സ്വദേശി രജ്‌ഞിത്ത് എന്നിവരാണ് അറസ്‌റ്റിലായത്. ശ്രീകൃഷ്‌ണപുരം സ്വദേശിയായ ശ്രീകുമാറിനെ കൊല ചെയ്‌ത കേസിലാണ് ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയോടെയാണ് ശ്രീകുമാറിന്റെ മൃതദേഹം കനാലിൽ നിന്നും കണ്ടെത്തിയത്. ഇതിന് തലേ ദിവസം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ശ്രീകുമാറുമായി ഇവർ തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രതികൾ പോലീസിന് നൽകിയ വിവരം. കൊലപാതകം നടത്തിയ ശേഷം ശ്രീകുമാർ മരിച്ചെന്ന് ഉറപ്പ് വരുത്തുകയും തുടർന്ന് അയാളുടെ ഫോണും സിം കാർഡും രണ്ടിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്‌തു.
വ്യാഴാഴ്‌ച മുതൽ ശ്രീകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വെള്ളിയാഴ്‌ച രാത്രിയോടെ തെരുവുനായകൾ കടിച്ചുവലിക്കുന്നത് കണ്ട നാട്ടുകാരാണ് മൃതദേഹം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇടത് കൈപ്പത്തി ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നായകളുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്ന് പോലീസ് വ്യക്‌തമാക്കി. തുടർന്ന് ശ്രീകുമാറിന്റെയും പ്രതികളുടെയും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസ് പിടിയിലായത്.
Read also : അനുമതിയില്ലാതെ ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ചു; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ