തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോർട് നൽകാനും ടീക്കാറാം മീണ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
അനുമതി വാങ്ങാതെ ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ചത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ വിശദമായി മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ കലക്‌ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ നിർദ്ദേശങ്ങൾ നൽകരുതെന്ന് നേരത്തെ അഡീ.ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും മറ്റ് സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറി കത്ത് നൽകിയിരുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ക്ളീൻ കേരള കമ്പനി വഴി മാലിന്യ നിർമാർജന പ്ളാന്റുകൾ സ്‌ഥാപിക്കുന്നതിന്റെ സ്‌ഥലമെടുപ്പ് പുരോഗതി സംബന്ധിച്ച യോഗമാണ് തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറി 23ന് ഓൺലൈനായി വിളിച്ച് കലക്‌ടർമാർക്ക് കത്തയച്ചത്.
എന്നാൽ യോഗം വിളിക്കേണ്ടതോ നിർദ്ദേശം നൽകേണ്ടതോ ആയ അടിയന്തിര സാഹചര്യമാണെങ്കിൽ അതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വ്യക്‌തമാക്കി.
Also Read: സമയോചിതമായി തൊഴിലാളിയെ രക്ഷിച്ചു; വൈറലായ യുവാവിന് ജോലി നൽകി ഊരാളുങ്കൽ സൊസൈറ്റി