കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനിടെ ലീഗ് പ്രവർത്തകരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ ജപ്‌തി ചെയ്യുന്നതിന്റെ മറവിൽ നിരപരാധികളെ വേട്ടയാടാനുള്ള പോലീസ് നീക്കം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദികളെ നേരിടാൻ നിയമപരമായ ഏത് വഴിയും സർക്കാരിന് സ്വീകരിക്കാം. എന്നാൽ, മുസ്‌ലിം പേരുകാർ ആയതുകൊണ്ട് മാത്രം മറ്റു രാഷ്‌ട്രീയ പാർട്ടി പ്രവർത്തകരെ വേട്ടയാടുന്നത് അനുവദിക്കാൻ ആകില്ല. മലപ്പുറത്ത് രണ്ടു ലീഗ് ജനപ്രതിനിധികളുടെ സ്വത്തു കണ്ടുകെട്ടാനാണ് നീക്കം. ഇവരുടെ പേര് എങ്ങനെയാണ് പട്ടികയിൽ ഉൾപ്പെട്ടതെന്ന് സർക്കാർ വ്യക്‌തമാക്കണം. ഇതിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം, ജപ്‌തി നടപടികൾ പുരോഗമിക്കവേ ആളുമാറി ജപ്‌തി ചെയ്യുന്ന പോലീസ് നടപടിയെ വിമർശിച്ചു മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് കേരള പോലീസ് നയം. പോപ്പുലർ ഫ്രണ്ടുകാരെയും മറ്റു രാഷ്‌ട്രീയക്കാരേയും തമ്മിൽ തിരിച്ചറിയാത്തവർ ആണോ കേരള പോലീസ് എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
അതിനിടെ, ജപ്‌തിയുടെ മറവിൽ ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് പാർട്ടി സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും പ്രതികരിച്ചു. ലീഗ് ജനപ്രതിനിധികളുടെ സ്വത്തുക്കൾ അടക്കം കണ്ടുകെട്ടി. സർക്കാരും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയാണിത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. വിഷയം നിയമസഭയിൽ അടക്കം ഉന്നയിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.
മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്‌തുവകകളിലാണ് പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്‌തി നോട്ടീസ് പതിപ്പിച്ചത്. എടരിക്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് മെമ്പർ സിടി അഷ്റഫും നടപടി നേരിട്ടു. തെറ്റായ ജപ്‌തി സർക്കാരിന്റെ ബോധപൂർവമായ നടപടി ആണെന്നാണ് ലീഗിന്റെ ആരോപണം.
Most Read: ഇരട്ട സ്‌ഫോടനത്തിൽ പതറിയില്ല; കശ്‌മീരിൽ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു