കാസർഗോഡ്: പോപ്പുലർ ഫിനാൻസിന്റെ കാസർഗോഡ് ജില്ലയിലെ മുഴുവൻ ശാഖകളും അടച്ചുപൂട്ടാൻ കളക്‌ടറുടെ ഉത്തരവ്. പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെയും അനുബന്ധ സ്‌ഥാപനങ്ങളുടെയും മുഴുവൻ ശാഖകളും അടച്ചുപൂട്ടി സീൽ ചെയ്‌ത് താക്കോൽ കൈമാറണമെന്ന് കളക്‌ടർ ഡോ. ഡി സജിത് ബാബു ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.
അടച്ചു പൂട്ടുന്ന സ്‌ഥാപനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും പോലീസിന് നിർദേശം നൽകി. ഈ സ്‌ഥാപനത്തിന്റെ ഡയറക്‌ടർമാരുടെയോ പാർട്ണർമാരുടെയോ മാനേജർ അല്ലെങ്കിൽ ഏജന്റ്മാരുടെയോ ഉടമസ്‌ഥതയിലുള്ള സ്വത്തുക്കൾ ക്രയവിക്രയം നടത്തുന്നത് തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ രജിസ്‌ട്രാർക്കും നിർദേശം നൽകിയിട്ടുണ്ട്. മുഴുവൻ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിന് ധനകാര്യ സ്‌ഥാപനങ്ങൾക്കും ബാങ്കുകൾക്കും നിർദേശം നൽകിയതായി കളക്‌ടർ അറിയിച്ചു.
അതേസമയം, പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സിബിഐക്ക് കൈമാറിയിരിക്കുകയാണ്. ഹൈകോടതിയാണ് കേസ് സിബിഐക്ക് കൈമാറിയിരുന്നത്. പോപ്പുലർ ഫിനാൻസ് സ്‌ഥാപനത്തിന്റെ പേരിൽ 2,000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നെന്നാണ് കേസ്.
Malabar News: കോവിഡ് പരിശോധനയില്‍ ക്രമക്കേട്; ആശുപത്രികള്‍ക്കും ലാബുകള്‍ക്കും എതിരെ നടപടി