കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഹെൽത്ത് സൂപ്പർവൈസറുടെ അടിയന്തിര യോഗം വിളിച്ചു. യോഗത്തിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. കഴിഞ്ഞ ആഴ്‌ച്ച നരിക്കുനിയിലെ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തില്‍ പുറത്തുവന്ന പരിശോധനാ റിപ്പോർട്ടിലാണ് മൂന്ന് കിണറുകളിലെ വെള്ളത്തിൽ കോളറയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്.
വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്‌ഥാപനത്തിലേയും വെള്ളത്തിൽ വിബ്രിയോ കോളറ ബാക്‌ടീരിയ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്. എന്നാല്‍ മരിച്ച കുട്ടിക്കും ആശുപത്രിയിലായ കുട്ടികള്‍ക്കും കോളറയുടെ ലക്ഷണമില്ല എന്നത് ആശ്വാസമാണ്. ഒരാഴ്‌ച മുമ്പായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ യമീന്‍ മരിച്ചത്. ഭക്ഷണം കഴിച്ച യമീന്‍ അടക്കം 11 കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്.
തുടര്‍ന്ന് കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ വെള്ളമാണ് പരിശോധിച്ചത്. കുട്ടി മരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് ക്ളോറിനേഷനും സൂപ്പര്‍ ക്ളോറിനേഷനും നടത്തിയിരുന്നു. കാക്കൂര്‍ കുട്ടമ്പൂരിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിവാഹത്തിനായുള്ള ഭക്ഷണം എത്തിച്ചിരുന്നത്. ഭക്ഷ്യസുരക്ഷ വിഭാഗം അന്നുതന്നെ കട അടപ്പിക്കുകയും വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കുയും ചെയ്‌തിരുന്നു.
Most Read: കോവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നല്‍കി കാനഡ