ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വിവാദമാകുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷവും വിവിധ മത സംഘടനകളും രംഗത്തു വന്നു. സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് സർക്കാർ നിയമസഭയില്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയാണ് മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദ്ദേശിക്കുന്ന ബില്ല് സഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. നാടകീയ രംഗങ്ങളാണ് കര്‍ണാടക നിയമസഭയില്‍ അരങ്ങേറിയത്. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ കീറിയെറിഞ്ഞു.
ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പിന്നാലെ കോൺഗ്രസ് പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ ബില്ല് പാസാക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. നിയമസഭയിലും നിയമനിര്‍മാണ കൗണ്‍സിലിലും സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്.
രഹസ്യമായി മത അധിനിവേശമാണ് സംസ്‌ഥാനത്ത് നടക്കുന്നത്, ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടു വരുന്നതെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ സഭയിൽ പറഞ്ഞത്.
നിയമം ദളിതരെയും, മുസ്‌ലിം വിഭാഗത്തിലുള്ളവരെയും ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും ക്രൈസ്‌തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുമെന്നും ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. എന്നാൽ നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന മുഖ്യമന്ത്രിയെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ അധികാരത്തിൽ എത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന് വാഗ്‌ദാനം നല്‍കി പ്രചാരണ വിഷയമാക്കി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.
Read Also: ഒമൈക്രോൺ; മുംബൈയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി