വെള്ളരിക്കുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലോട് അനുബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സ്വീകരണ പരിപാടികളും നിരോധിച്ചു. വെള്ളരിക്കുണ്ട് സിഐ കെ പ്രേംസദനാണ് ഇക്കാര്യം അറിയിച്ചത്.
തുറന്ന വാഹനത്തില്‍ വിജയിച്ചവരെ ആനയിക്കല്‍, കൂട്ടം കൂടിയുള്ള സ്വീകരണം, ബൈക്ക് റാലി തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ ഒരിടത്തും കൂട്ടം കൂടിനില്‍ക്കുവാന്‍ പാടില്ലെന്നും എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പോലീസ് വ്യക്‌തമാക്കി.
പോലീസ് നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് എതിരെ ജ്യാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആയിരിക്കും കേസെടുക്കുകയെന്ന് സിഐ അറിയിച്ചു. ഇക്കാര്യം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തേണ്ട കടമ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ആയിരിക്കുമെന്നും അനാവശ്യ വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പിടിച്ചെടുക്കുമെന്നും പോലീസിനോട് മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായും സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മലയോര പ്രദേശങ്ങളില്‍ ക്രമ സമാധാനം ഉറപ്പ് വരുത്തുവാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശമുണ്ട്. ഇതിനായി ഡിവൈഎസ്‌പി സതീഷ് ആലക്കലിന്റെ നേതൃത്വത്തില്‍ നൂറോളം പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കും.
വോട്ടെണ്ണല്‍ കേന്ദ്രമായ പരപ്പ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പരിസരത്ത് സ്‌ഥാനാര്‍ഥികളും അവരുടെ കൗണ്ടിങ് ഏജന്റ്മാരും ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ പാസ് ഉള്ളവരും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്ന് നിര്‍ദേശമുണ്ട്. അല്ലാത്തവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യാതൊരു വിട്ടു വീഴ്‌ചയും ഉണ്ടാകില്ലെന്നും സിഐ വ്യക്‌തമാക്കി.
Read Also: തപാൽ വോട്ട് എണ്ണിത്തുടങ്ങി; ആദ്യഫലം എൽഡിഎഫിന് അനുകൂലം