സ്റ്റോക്ക്ഹോം: സ്വീഡനിൽ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു എന്നാരോപിച്ച് തീവ്ര വലതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ ഖുര്‍ആന്‍ അഗ്നിക്കിരയാക്കി. പോലീസ് അനുമതിയില്ലാതെ ഒത്തുകൂടിയ ഇവർ കുടിയേറ്റക്കാർക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ഖുര്‍ആന്‍
കത്തിക്കുകയുമായിരുന്നു.
ദക്ഷിണ സ്വീഡനിലാണ് സംഭവം നടന്നത്. തുടർന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ വ്യാപകമായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിഷേധക്കാർ യാതൊരു പ്രകോപനവും കൂടാതെ പോലീസിന് നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. 10ലധികം പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമാവുകയാണ്.
മൽമോ നഗരത്തിലെ പലയിടത്തും കലാപകാരികൾ പോലീസിന് നേരെ കല്ലെറിഞ്ഞും, തെരുവുകളിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
രാജ്യത്തെ തദ്ദേശീയരുടെ ഇടയിൽ കുടിയേറ്റക്കാർക്കെതിരായ വികാരം കൂടി വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്ന് തീവ്ര വലതുപക്ഷ പാർട്ടികളുടെ പ്രവർത്തനത്തിന് രാജ്യത്ത് പലയിടത്തും വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു.
സിറിയയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് സ്വീഡനിൽ കൂടുതലും. സിറിയക്ക് പുറമേ ആഫ്രിക്കൻ രാജ്യങ്ങളായ സോമാലിയ, എറിത്രിയ എന്നിവിടങ്ങളിൽ നിന്നും സ്വീഡനിലേക്ക് ആളുകൾ കുടിയേറുന്നുണ്ട്. ലോകത്തിലെ വികസിത രാഷ്ട്രങ്ങളുടെ പറുദീസയായ സ്കാൻഡിനേവിയൻ പ്രദേശത്തു നിന്നുള്ള രാജ്യമാണ് സ്വീഡൻ.