ദോഹ: ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റെയ്ൻ നിർബന്ധമാക്കിയത്. വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റെയ്‌നിൽ ഇളവുകളില്ല. ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ 29 വ്യാഴാഴ്‌ച ദോഹ പ്രാദേശിക സമയം പുലര്‍ച്ചെ 12 മണി മുതലാണ് ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കിയത്. ഇന്ത്യ, നേപ്പാള്‍, ബംഗ്ളാദേശ്, ശ്രീലങ്ക, പാകിസ്‌ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം.
ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും ഈ രാജ്യങ്ങള്‍ വഴി വരുന്നവര്‍ക്കും (ട്രാന്‍സിറ്റ് യാത്രക്കാർ) നിബന്ധന ബാധകമാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തര്‍ നേരത്തെ ക്വാറന്റെയ്ൻ ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റമുണ്ടായത്.
യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് പുറപ്പെടുന്ന രാജ്യത്തെ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഏപ്രില്‍ 28 പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണി മുതലാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വ്യവസ്‌ഥ പ്രാബല്യത്തിൽ വരിക.
Read Also: ഓക്‌സിജനില്ല; ഡെൽഹിയിൽ വീടുകളിൽ ചികിൽസയിലുളള രോഗികൾ വലയുന്നു