ന്യൂഡെൽഹി: ഒടുവിൽ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെയും, മാദ്ധ്യമ പ്രവർത്തകന്റെയും കുടുംബങ്ങളെ സന്ദർശിച്ച് മടങ്ങി കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും. നീണ്ട തടസങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇരുവരും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചത്. അതേസമയം ലഖിംപുരിലേക്കു പുറപ്പെട്ട കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെ മൊറാദാബാദിൽ യുപി പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
ലഖിംപൂർ ഖേരി സന്ദർശിക്കാൻ പുറപ്പെട്ടതിന് പിന്നാലെ തടവിലായ പ്രിയങ്കയെ 59 മണിക്കൂറിന് ശേഷമാണ് പോലീസ് വിട്ടയച്ചത്. കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ലഖിംപൂർ ഖേരിയിലേക്ക് പോകാൻ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ യുപി പോലീസ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് ഇവർ ലഖിംപൂർ ഖേരിയിൽ എത്തിയത്. രാഹുലിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരുമുണ്ടായിരുന്നു.
സന്ദർശനത്തിനായി രാഹുൽ ഗാന്ധിയുൾപ്പടെയുള്ള കോൺഗ്രസ് സംഘം ലക്‌നൗവിലെത്തിയപ്പോഴും പോലീസ് തടസങ്ങൾ ഉന്നയിച്ചിരുന്നു. രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്‌ഥർ നിലപാടെടുക്കുകയായിരുന്നു. ഇതോടെ രാഹുൽ ഗാന്ധിയും ഉദ്യോഗസ്‌ഥരും തമ്മിൽ തർക്കങ്ങൾ ഉണ്ടായി. ഉദ്യോഗസ്‌ഥരുടെ നിലപാടിൽ രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും പിന്നീട് തർക്കത്തിനൊടുവിൽ സ്വന്തം വാഹനത്തിൽ ലഖിംപൂരിലേക്ക് പോവുകയുമായിരുന്നു.
Read also: ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂടി