ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്ഭവന്റെ മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡെല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രതിഷേധവുമായി എത്തി.
‘കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകൂ. ഈ നിയമങ്ങള്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പിന്നോട്ടില്ല. ഈ നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാനുള്ളവയല്ല, അവരെ ഇല്ലാതാക്കാനുള്ളവയാണ്’- രാഹുല്‍ പറഞ്ഞു.
‘നേരത്തെ, ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്ന് കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് അവരെ തടഞ്ഞു. ഇന്ന് ബിജെപിയും രണ്ട്, മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന് ഒരിക്കല്‍ക്കൂടി കര്‍ഷകരെ ആക്രമിക്കുകയാണ്’- രാഹുല്‍ ആരോപിച്ചു.
കോണ്‍ഗ്രസിന്റെ ‘സ്‌പീക്ക് അപ്പ് ഫോര്‍ കിസാന്‍ അധികാര്‍’ എന്ന ക്യാംപയിന്റെ ഭാഗമായായിരുന്നു ഇന്നത്തെ പ്രതിഷേധം. കോണ്‍ഗ്രസ് രാജ്യമെമ്പാടും ഇന്ന് കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുകയാണ്. രാജ്ഭവനു മുന്നില്‍ ഒത്തുചേരാന്‍ എല്ലാ സംസ്‌ഥാന ഘടകങ്ങള്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുളളവര്‍ പ്രതിഷേധിക്കാനെത്തിയത്. അതേസമയം, കേന്ദ്രവുമായി ഇന്ന് കര്‍ഷകര്‍ ഒന്‍പതാംവട്ട ചര്‍ച്ച നടത്തും. തലസ്‌ഥാന അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധം ഇന്ന് 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
Kerala News: യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്, ഐസക് സംസ്‌ഥാനത്തെ കടക്കെണിയിൽ ആക്കി; ചെന്നിത്തല