പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ഡ്രൈവർ ഷാജഹാൻ. പീഡിപ്പിച്ചെന്ന ആരോപണം മനഃപൂർവം കെട്ടിച്ചമച്ചതാണെന്നാണ് ഷാജഹാന്റെ വിശദീകരണം. സ്വകാര്യ ബസ് ലോബിയും ചില രാഷ്‌ട്രീയ ഉദ്ദേശങ്ങളുമാണ് പരാതിക്ക് പിന്നിലെന്നും ഷാജഹാൻ ആരോപിക്കുന്നു.
പരാതിയിൽ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണെന്നാണ് ഷാജഹാൻ പറയുന്നത്. പുലർച്ചെ മൂന്ന് മണിക്കാണ് ബസ് കൃഷ്‌ണഗിരിയിൽ എത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, ആറരക്കാണ് ബസ് അവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ സ്‌ഥിരതാമസമാക്കിയ വിദ്യാർഥിയാണ് ബസ് ഡ്രൈവറായ ഷാജഹാനെതിരെ ബെംഗളൂരു കെഎസ്ആർടിസി വിജിലൻസിന് പരാതി നൽകിയത്.
ബസിന്റെ ജനൽപ്പാളി നീക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഡ്രൈവരുടെ സഹായം തേടി. ഗ്ളാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു. ശനിയാഴ്‌ച പുലർച്ചെ മൂന്നിന് കൃഷ്‌ണഗിരിക്ക് സമീപമാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
വിദ്യാർഥിനി ബെംഗളൂരുവിൽ എത്തിയതിന് ശേഷം ഇ- മെയിൽ വഴിയാണ് പരാതി നൽകിയത്. വിജിലൻസ് ഓഫിസർ പരാതി പത്തനംതിട്ട ഡിടിഒക്ക് കൈമാറി. ഷാജഹാനിൽ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാൽ, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാൻ നൽകിയ മറുപടി. അതേസമയം, പെൺകുട്ടി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
കുറ്റകൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാൽ അവിടുത്തെ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകേണ്ടത്. പീഡന പരാതി ആയതിനാൽ പോലീസിന് കൈമാറണോ എന്നതിൽ വ്യക്‌തത വരുത്താൻ നിയമോപദേശം തേടിയിരിക്കുകയാണ് കെഎസ്ആർടിസി. അതിനിടെ, ആരോപണ വിധേയനായ ഷാജഹാനെതിരെ മുമ്പും സമാന പരാതികൾ ഉയർന്നിട്ടുണ്ട്. വനിതാ യാത്രക്കാരോട് മോശമായി പെരുമാറിയതിന് സ്‌ഥലം മാറ്റം അടക്കമുള്ള നടപടികൾ ഇയാൾ നേരിട്ടിട്ടുണ്ട്.
Most Read: മിനിമം ബസ് ചാർജ് പത്ത് രൂപയാക്കി; നിരക്ക് വർധന, വിജ്‌ഞാപനം ഉടൻ