മഞ്ചേരി: സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യൂ വകുപ്പ് തിരിച്ച് മണ്ണെടുത്ത് പൂർവസ്‌ഥിതിയിലാക്കി. ആറു വർഷത്തിന് ശേഷമാണ് നടപടി. തുറയ്‌ക്കൽ ബൈപ്പാസിന് സമീപം അനധികൃതമായി നികത്തിയ സ്‌ഥലത്തെ മണ്ണാണ് നീക്കം ചെയ്‌തത്. കളക്‌ടർ കെ ഗോപാലകൃഷ്‌ണന്റെ നിർദേശപ്രകാരമായിരുന്നു നടപടി.
ആറു പേരുടെ ഉടമസ്‌ഥതയിലുള്ള 10 സെന്റ് നിലമായിരുന്നു നികത്തിയത്. മണ്ണിട്ടു പൂർണമായും നികത്താനുള്ള ശ്രമം തുടക്കത്തിൽ തന്നെ റവന്യു വകുപ്പ് തടഞ്ഞിരുന്നു. മൂടിയ മണ്ണ് നീക്കംചെയ്യാൻ നിർദേശിച്ചെങ്കിലും ഉടമകൾ ഇതിന് തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് വീണ്ടും കളക്‌ടർ ഇടപെട്ടത്.
പെരിന്തൽമണ്ണ സബ് കളക്‌ടർ കെഎസ് അഞ്‌ജുവിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിച്ചത്. ഭൂരേഖാവിഭാഗം തഹസിൽദാർ പി രഘുനാഥൻ, ഡെപ്യൂട്ടി തഹസിൽദാർ കെ റജീന, കെപി വർഗീസ്, സി രജീഷ്ബാബു എന്നിവർ നേതൃത്വം നൽകി. ഒരു മണ്ണുമാന്തി യന്ത്രവും മൂന്നു ലോറികളും ഉപയോഗിച്ചാണ് മണ്ണുമാറ്റിയത്.
അതേസമയം, മഞ്ചേരി, നറുകര വില്ലേജുകളിൽ ഏക്കറുകണക്കിന് തണ്ണീർത്തടങ്ങളാണ് ഇത്തരത്തിൽ മണ്ണിട്ടുനികത്തിയത്. തുറയ്‌ക്കലിൽ പാടം നികത്തിയവർക്കെതിരെ രണ്ടു വർഷം മുമ്പ് നറുകര വില്ലേജ് ഓഫീസർ കേസെടുത്തിരുന്നു.
കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചായിരുന്നു നിലംനികത്തൽ. നഗരസഭാ ഉദ്യോഗസ്‌ഥരെ ഉൾപ്പടെ പ്രതികളാക്കി കോടതിയിൽ റിപ്പോർട് സമർപ്പിച്ചിരുന്നു. തുറയ്‌ക്കലിൽ പാടത്ത് കെട്ടിടം നിർമിച്ച സംഭവത്തിലും നറുകര വില്ലേജ് ഓഫീസർ നടപടി എടുത്തിരുന്നെങ്കിലും കെട്ടിടം ഇതുവരെയും പൊളിച്ചു നീക്കിയിട്ടില്ല.
Malabar News: ജില്ലയിൽ നവജാത ശിശുക്കൾക്കായി മുലപ്പാൽ ബാങ്ക് വരുന്നു