കോഴിക്കോട്: ജില്ലയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമിച്ച് സ്വർണം കവരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നാല് ബൈക്കുകളായി എത്തിയ എട്ടംഗ സംഘമാണ് കവർച്ചയ്‌ക്ക് പിന്നിലെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ മാസം 20ന് ആണ് സംഭവം.
സ്വർണ വ്യാപാരി ബംഗാൾ സ്വദേശിയായ റംസാൻ അലിയെ കണ്ടംകുളം ജൂബിലി ഹാളിന് മുന്നിൽവെച്ചാണ് സംഘം ചേർന്ന് ആക്രമിച്ച് സ്വർണം കവർന്നത്. ഒന്നേകാൽ കിലോ സ്വർണമാണ് റംസാൻ അലിയിൽ നിന്ന് കവർന്നത്. അതേസമയം, പ്രതികളുടെ മുഖമോ ബൈക്കുകളുടെ നമ്പറുകളോ ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമല്ല. അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തെ നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.
പ്രതികളെ വൈകാതെ പിടികൂടുമെന്ന് കമ്മീഷണർ എവി ജോർജ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടിട്ടുള്ള സംഘമാണ് ഈ മോഷണത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. അതേസമയം, സ്വർണവുമായി റംസാൻ അലി ഈ വഴിക്ക് പോകുന്ന വിവരം ആരെങ്കിലും ചോർത്തി നൽകിയതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
Most Read: സംസ്‌ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ഇടപാടുകൾ സ്‌തംഭിക്കും