പാലക്കാട്: ഏറെക്കാലത്തെ അടച്ചിടലിന് ശേഷം ഓണാവധി ആഘോഷിക്കാൻ നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക്. ഇവിടേക്കുള്ള പ്രധാന റോഡുകളിൽ എല്ലാം ഗതാഗത കുരുക്ക് രൂക്ഷമായി. തുടർന്ന് ഉച്ചയോടെ പോലീസ് നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാരെ പോത്തുണ്ടിയിൽ തടഞ്ഞ ശേഷം മടക്കി അയക്കുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് പോലീസ് യാത്രക്കാരെ മടക്കി അയച്ചത്.
നെല്ലിയാമ്പതിയിലേക്ക് ഇന്നലെ മാത്രം 2,500 വാഹനങ്ങളിലായി പതിനായിരത്തോളം യാത്രക്കാരാണ് എത്തിയത്. കൂടാതെ മിക്കവർക്കും താമസ സൗകര്യം ലഭിക്കാതായതോടെ ഉച്ചയോടെ മടങ്ങുകയും ചെയ്‌തു. കൂടാതെ ഉച്ചക്ക് ശേഷം പെയ്‌ത ശക്‌തമായ മഴയും പ്രതികൂലമായി ബാധിച്ചു. നിലവിൽ പറമ്പിക്കുളത്തേക്കും, തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് യാത്രക്കാരെ അനുവദിക്കാത്തതിനാൽ മിക്കവരും നെല്ലിയാമ്പതിയിലേക്കാണ് എത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പോത്തുണ്ടി ഉദ്യാനം നിലവിൽ അടഞ്ഞു കിടക്കുകയാണ്. എന്നാൽ ഇത് അറിയാതെ നിരവധി യാത്രക്കാർ ഇവിടെയും എത്തിയിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ ഉദ്യാനം തുറന്നെങ്കിലും, ഉദ്യാനം ഉൾപ്പെട്ട വാർഡ് നിലവിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതോടെയാണ് വീണ്ടും അടച്ചത്.
Read also: ജാതി സെന്‍സസ്; സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും