മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനാ ശിൽപിയും ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന അംബേദ്‌കറെ ബ്രിട്ടീഷ് ഏജന്റാക്കിയ സജി ചെറിയാൻ എംഎൽഎ പദവി ഒഴിയണം എന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ ശിവരാമൻ.
‘ഡോക്‌ടർ ഭീം റാവു അംബേദ്‌കർക്ക് ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് പ്രകാരമാണ് ഇന്ത്യൻ ഭരണഘടന രൂപീകരിച്ചത് എന്ന് പറഞ്ഞാൽ അത് അംബേദ്‌കറെ പരസ്യമായി ബ്രിട്ടീഷ് ഏജന്റാക്കി ചിത്രീകരിച്ചതിന് തുല്യമാണ്‘ -ശിവരാമൻ പറഞ്ഞു.
‘ഇന്ത്യൻ ഭരണഘടനയുടെ ആകെ തുക അംബേദ്‌കറാണ്. അദ്ദേഹത്തെയാണ് മന്ത്രിയായിരിക്കുമ്പോൾ സജി ചെറിയാൻ ബ്രിട്ടീഷ് ഏജന്റ് ആയി ചിത്രീകരിച്ചത്. ചരിത്രത്തിൽ ഇന്നുവരെ ആരും മന്ത്രിസ്‌ഥാനത്തോ എംഎൽഎ സ്‌ഥാനത്തോ ഇരുന്നുകൊണ്ട് ഭരണഘടനാ ശിൽപിയായ അംബേദ്‌കർക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. അത് കൊണ്ട് തന്നെ മന്ത്രിസ്‌ഥാനം രാജിവെച്ചുകൊണ്ട് നീതികരിക്കാവുന്നതല്ല ഈ കുറ്റകൃത്യം. നിയമസഭ അംഗ്വതം കൂടി രാജിവെച്ചു വേണം ഇദ്ദേഹം കേസിനെ നേരിടേണ്ടത്‘ -ശിവരാമൻ വ്യക്‌തമാക്കി.
‘രാജ്യത്തെ ദളിത് വിഭാഗങ്ങളെകൂടി അവഹേളിക്കുന്നതിന് തുല്യമാണ് സജി ചെറിയാന്റെ പരാമർശങ്ങൾ. ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷവും പതിനൊന്ന് മാസവും പതിനെട്ട് ദിവസം വേണ്ടി വന്നു. ഇതിനിടയിൽ നിരവധി സംവാദങ്ങൾക്കും തർക്കങ്ങൾക്കും ചർച്ചകളും നടന്നു. ശേഷമാണ് രാജ്യത്തിന്റെ ഭരണഘടനാ രൂപപ്പെടുത്തിയത്. ഈ ഭരണഘടനയാണ് ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് പ്രകാരം എഴുതിയതെന്ന് എംഎൽഎ സജി ചെറിയാൻ പറഞ്ഞത്. ഇദ്ദേഹത്തിന് എന്ത് അർഹതയാണ് എംഎൽഎ ആയി തുടരാനുള്ളത്‘ -അഡ്വ. കെ ശിവരാമൻ ചോദിച്ചു.
‘ഈ കാലഘട്ടങ്ങളിൽ ഒന്നും പറയപ്പെടാത്ത ബ്രിട്ടീഷ് പ്രാതിനിധ്യം എംഎൽഎ സജി ചെറിയാൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത് ഭരണഘടനയെയും അതുവഴി അംബേദ്‌കറെയും സംശയ നിഴലിലാക്കുക എന്ന ഗൂഢ ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ്. സജി ചെറിയാന്റെ പ്രസ്‌താവന മന്ത്രിയെന്ന നിലയിലുള്ള പദവിക്ക് മാത്രമല്ല, എംഎൽഎ പദവിക്കും ഇന്ത്യൻ പൗരൻ എന്ന നിലക്കും യോജിച്ചതല്ല‘-ശിവരാമൻ പറഞ്ഞു.
‘അതുകൊണ്ട് തന്നെ ഇദ്ദേഹം എംഎൽഎ സ്‌ഥാനം രാജിവെക്കുകയും രാജ്യത്തെ ദളിത് വിഭാഗത്തോട് പരസ്യമായി മാപ്പ് പറയുക കൂടി വേണം. സജി ചെറിയാൻ അതിന് തയ്യാറാകാത്തിടത്തോളം ഈ പ്രസ്‌താവന സിപിഎമ്മിന്റെ ദളിത് വിഭാഗത്തോടുള്ള സമീപനം കൂടിയായി പൊതുജനം വിലയിരുത്തും‘ -കെപിസിസി അംഗവും മുൻ സംസ്‌ഥാന യുവജന കമീഷൻ അംഗവും ഭാരതീയ ദളിത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ ശിവരാമൻ പറഞ്ഞു.
Most Read: മലിനജലം കുടിച്ച് തെലങ്കാനയിൽ 4 മരണം; 24 പേർ ചികിൽസയിൽ