പെട്രോൾ, ഡീസൽ വില നിരന്തരം ഉയർത്തുന്ന സാഹചര്യത്തിൽ മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇലക്‌ട്രിക്, സിഎന്‍ജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പരമാവധി പ്രോൽസാഹനമാണ് ഇതിന്റെ ഭാഗമായി നല്‍കുന്നത്. ഫോസില്‍ ഫ്യുവല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കുറയ്‌ക്കുക എന്ന ഉദ്യമത്തിന് കൂടുതല്‍ കരുത്തേകുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് മന്ത്രി നടത്തിയ പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പെട്രോള്‍ ശേഖരം പൂര്‍ണമായും അവസാനിക്കും. ഇതിനുശേഷം രാജ്യത്ത് ഫോസില്‍ ഫ്യുവല്‍ നിരോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മന്ത്രി നിതിന്‍ ഗഡ്‌കരിക്ക് ഹോണററി ഡോക്‌ടറേറ്റ് ഓഫ് സയന്‍സ് സമ്മാനിക്കുന്ന ചടങ്ങില്‍ വെച്ചാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പെട്രോളിനും ഫോസില്‍ ഇന്ധനങ്ങള്‍ക്കും ബദലായി ഇന്ത്യ ഉടന്‍ തന്നെ ഹരിത ഇന്ധനങ്ങളിലേക്ക് മാറുമെന്ന് നിതില്‍ ഗഡ്‌കരി അവകാശപ്പെട്ടു. ഇതില്‍ മഹാരാഷ്‌ട്രയിലെ വിദര്‍ഭ ജില്ലയില്‍ കര്‍ഷകര്‍ വികസിപ്പിക്കുന്ന ബയോ എഥനോള്‍ പോലുള്ള ജൈവ ഇന്ധനങ്ങളും ഉള്‍പ്പെടുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കര്‍ഷകര്‍ ഭക്ഷണം നല്‍കുന്ന ആളുകള്‍ മാത്രമായിരിക്കില്ല, ഊര്‍ജദാതാക്കള്‍ കൂടി ആയി മാറുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബയോ എഥനോളിന് പുറമെ, ഗ്രീന്‍ ഹൈഡ്രജനും ഒരു ബദല്‍ ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോർട്. ഇത് ആഴത്തിലുള്ള കിണറിലെ വെള്ളത്തില്‍ നിന്ന് വേര്‍തിരിച്ച് എടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി ഇലക്‌ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കണമെന്ന് ശക്‌തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്‌തിയാണ് കേന്ദ്രമന്ത്രി കൂടിയായ നിതിന്‍ ഗഡ്‌കരി. ഇതിനായി നിരവധി പദ്ധതികളും അദ്ദേഹം ഒരുക്കുന്നുണ്ട്.
ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമാക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം അടുത്തിടെ നടത്തിയിരുന്നു. ലിഥിയം അയേണ്‍ ബാറ്ററിയുടെ 81 ശതമാനവും പ്രദേശികമായി നിര്‍മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നും, അതിനുശേഷം ഇലക്‌ട്രിക് വാഹനങ്ങള്‍ കുറഞ്ഞ വിലയ്‌ക്ക് വില്‍ക്കാന്‍ സാധിക്കുമെന്നുമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപും മന്ത്രി സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.
Most Read: ഇതരമത വിശ്വാസികൾക്ക് ക്ഷേത്രദർശനം നടത്താം; തടയരുതെന്ന് ഹൈക്കോടതി